പിഎച്ച്ഡി, എല്‍എല്‍ബി, എംബിഎ, എന്‍ജിനീയര്‍: ഉന്നത വിദ്യാഭ്യാസമുള്ള മന്ത്രിമാരുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: ഉന്നത വിദ്യാസമ്പന്നരുമായി രാജസ്ഥാനിലെ മന്ത്രിസഭ. പിഎച്ച്ഡിക്കാര്‍, എല്‍എല്‍ബിക്കാര്‍, എംബിഎക്കാര്‍, എന്‍ജിനീയര്‍ എന്നീ ബിരുദങ്ങള്‍ നേടിയവരാണ് രാജസ്ഥാനില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. 23 പേരാണ് രാജസ്ഥാനില്‍ മന്ത്രിമാരായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

ബിഡികല്ല, രഘു ശര്‍മ, സുഭാഷ് ഗാര്‍ഗ് എന്നിവരാണു പിഎച്ച്ഡിയുള്ള മന്ത്രിമാര്‍. ഇതില്‍ കല്ലയ്ക്കും രഘു ശര്‍മയ്ക്കും എല്‍എല്‍ബിയുമുണ്ട്. ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയ്, ടിക്കാറാം ജുല്ലി എന്നിവര്‍ക്കും എല്‍എല്‍ബി ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശര്‍മ എന്നിവര്‍ എംബിഎ ഡിഗ്രിക്കാരാണ്. രമേഷ് ചന്ദ് മീണയാണ് ഏക എന്‍ജിനീയറിങ് ബിരുദധാരി.

എല്‍എല്‍എബി, എക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം, സയന്‍സില്‍ ബിരുദം എന്നിവയാണു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. യുഎസിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ യോഗ്യതകള്‍.

ഉദയ് ലാല്‍, അര്‍ജുന്‍ ബാംനിയ (ഡിഗ്രി പൂര്‍ത്തിയാക്കിയില്ല), ഭജന്‍ലാല്‍ ജാദവ് (10ാം ക്ലാസ്), അഞ്ചു പേര്‍ക്കു സീനിയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണു മറ്റുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത. പത്താം ക്ലാസ് പാസ്സായ സഹമന്ത്രി ജാദവ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രി.

എട്ടു മന്ത്രിമാര്‍ക്കെതിരെ കേസുകളുണ്ട്. യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്‌ക്കെതിരെയാണു കൂടുതല്‍ കേസ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇവര്‍ സമര്‍പ്പിച്ച വിവരങ്ങളാണിത്.

Exit mobile version