അവിഹിത ഗര്‍ഭം പുറത്തറിയരുത്; പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഫ്‌ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊന്ന് യുവതിയുടെ ക്രൂരത; പ്രിയദര്‍ശിനി അറസ്റ്റില്‍

തഞ്ചാവൂര്‍: അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്‌ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊലപ്പെടുത്തി യുവതിയുടെ ക്രൂരത. സംഭവത്തില്‍ തമിഴ്‌നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ 23കാരി പ്രിയദര്‍ശിനിയെ പോലീസ് അറസ്റ്റ് ചെയ്തു.

ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കിലാണ് കുട്ടിയെ കുത്തിനിറച്ച് കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായിട്ടുണ്ട്. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു.

പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

Exit mobile version