തയ്ച്ചുനല്‍കിയത് ഇഷ്ടമായില്ല, വഴക്ക്; ബ്ലൗസിന്റെ അടിപ്പുകള്‍ അഴിച്ച് തനിയെ തയ്‌ച്ചോ എന്ന് ഭര്‍ത്താവും; പിന്നാലെ 35കാരി ജീവനൊടുക്കി!

ഹൈദരാബാദ്: ഭര്‍ത്താവ് തയ്ച്ചു നല്‍കിയ ബ്ലൗസ് ഇഷ്ടമാകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയില്‍ ഗോല്‍നഗ തിരുമല നഗറിലാണ് ദാരുണ സംഭവം. ബ്‌ളൗസിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട ഇവരെ പിന്നീട് കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിജയലക്ഷമിയും ഭര്‍ത്താവായ ശ്രീനിവാസും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ശ്രീനിവാസ് സാരികളും, ബ്‌ളൗസ് തുണികളും വീടുകളില്‍ കയറിയിറങ്ങി വിറ്റുകിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇയാള്‍ വീട്ടിലിരുന്നു തന്നെ തുണികള്‍ തയ്ച്ചു നല്‍കാറുമുണ്ടായിരുന്നു. ശ്രീനിവാസ് തയ്ച്ചുനല്‍കിയ ബ്ലൗസ് ഇഷ്ടമാകാത്ത വിജയലക്ഷി അത് തനിക്കിഷ്ടമുള്ള രീതിയില്‍ വീണ്ടും തയ്ച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് നിരസിച്ച ശ്രീനിവാസ്, ബ്ലൗസിലെ തയ്യലുകള്‍ അഴിച്ച് തിരികെ നല്‍കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം തയ്ക്കാനും പറഞ്ഞു. ഇതില്‍ പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. ശേഷം, സ്‌കൂള്‍ കഴിഞ്ഞെത്തിയ മക്കള്‍ തുടര്‍ച്ചയായി തട്ടിയിട്ടും വിജയലക്ഷി വാതില്‍ തുറന്നില്ല. ഇതോടെ മക്കള്‍ പിതാവ് ശ്രീനിവാസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ ശ്രീനിവാസ് വാതില്‍ തുറന്നപ്പോള്‍ വിജയലക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Exit mobile version