തന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍: പണമല്ല, ജനസേവനമാണ് പ്രധാനം എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു; ജസ്റ്റിസ് കെ ചന്ദ്രു

കൊച്ചി: അഭിഭാഷകനായിരുന്ന തന്നെ ന്യായാധിപനാക്കിയത് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ആയിരുന്നെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു. ജനസേവകനാകാന്‍ ഏതു മേഖലയിലുള്ളവര്‍ക്കും കഴിയുമെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെന്നും അദ്ദേഹം പറഞ്ഞു.

പണമല്ല, ജനസേവനമാണ് പ്രധാനം എന്ന് പഠിപ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ അത് ജീവിതത്തിലൂടെ കാണിച്ചു തന്നു. ഏതു മേഖലയിലാണെങ്കിലും തൊഴില്‍ ഒരു സേവനമാണെന്ന ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ വാക്കുകളും ദര്‍ശനവുമാണ് തന്റെ ഊര്‍ജം. അഭിഭാഷകനായി തുടര്‍ന്നിരുന്ന തന്നെ ന്യായാധിപനാക്കിയത് കൃഷ്ണയ്യര്‍ ആയിരുന്നുവെന്നും ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു. എറണാകുളത്ത് കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൂര്യ നായകനായ ജയ് ഭീം സിനിമ പറയുന്നത് ജസ്റ്റിസ് കെ ചന്ദ്രു പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയ്ക്ക് വേണ്ടി പോരാടുന്ന കഥയാണ്. ജയ് ഭീം സിനിമയിലൂടെ അധസ്ഥിത വിഭാഗത്തിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ പേരറിഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഇത്തരം സിനിമകള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായപ്പോഴും ന്യായാധിപനായപ്പോഴും സമൂഹത്തിന് വേണ്ടി തന്നാലാവുന്നത് ചെയ്തുവെന്ന അഭിമാനമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രു കൂട്ടിച്ചേര്‍ത്തു.

Exit mobile version