‘എന്റെ ജീവൻ നിനക്കുള്ളതാണ്, നന്ദി മോളെ’, ഇരുവൃക്കകളും തകരാറിലായ പിതാവിന് ജീവൻ തിരികെ നൽകി ഈ മകൾ; ഹൃദയം തൊടും കുറിപ്പ്

ജന്മം നൽകിയ പിതാവിന് ജീവിതം തിരികെപിടിക്കാൻ കരുത്തായി മകളുടെ ത്യാഗം. സോഷ്യൽമീഡിയയെ കീഴടക്കുകയാണ് ഈ അച്ഛന്റേയും മകളുടേയും സ്‌നേഹത്തിന്റെ അനുഭവകഥ. കോവിഡാനന്തരം ഇരുവൃക്കകളും തകരാറിലായി ജീവൻ അപകടത്തിലായ പിതാവിന് സ്വന്തം വൃക്ക ദാനം ചെയ്താണ് മകൾ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പെൺകുട്ടി ഹൃദയഹാരിയായ കുറിപ്പ് പുറംലോകമറിഞ്ഞത്.

Read also- ആലുവ പള്ളിമുറ്റത്ത് ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു; വീട് പരിശോധിച്ചപ്പോൾ ലഭിച്ചത് ഒന്നര ലക്ഷത്തിലേറെ രൂപ

പെൺകുട്ടി പറയുന്നത് ഇങ്ങനെ: ഞാൻ എപ്പോഴും അച്ഛന്റെ കുട്ടിയായിരുന്നു. ഒരു അച്ഛൻ എന്നതിലുപരി അദ്ദേഹമെന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. .പപ്പ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോഴേ ഭയന്നെങ്കിലും ഭാഗ്യവശാൽ അദ്ദേഹം മൂന്നാഴ്ചയ്ക്കകം തന്നെ കോവിഡ് മുക്തനായി. പക്ഷേ, പിന്നീടും അദ്ദേഹത്തിനു വലിയ ക്ഷീണമായിരുന്നു. കോവിഡാനന്തര പ്രശ്‌നങ്ങളെന്ന് കരുതിയെങ്കിലും ദിനം പ്രതി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്. പപ്പയുടെ ഇരു വൃക്കകളും തകരാറിലാണ്. എത്രയും പെട്ടന്ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം.

ഡോക്ടർ ഇക്കാര്യം പറഞ്ഞതോടെ ആകെ തകർന്നു പോയി. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. പപ്പയ്ക്ക് വൃക്ക നൽകാൻ തയ്യാറാണെന്ന് ഞാൻ ഡോക്ടറെ അറിയിച്ചു. എന്നാൽ, നീ എന്താണീ പറയുന്നത്? എന്റെ ജീവൻ നിലനിർത്താൻ നിന്റെ വൃക്ക കളയരുത്. എനിക്കുവേണ്ടി നീ വേദനിക്കരുത്. നിനക്ക് എന്തെങ്കിലും സംഭവിച്ചാലോ? എന്നായിരുന്നു പപ്പയുടെ വാക്കുകൾ.

അദ്ദേഹം എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയാം. പക്ഷേ, അത് എന്റെ പപ്പയാണ്. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തേണ്ടത് എന്റെ കടമയാണ്. എല്ലാം ശരിയാകുമെന്ന് ഞാൻ പപ്പയ്ക്ക് വാക്ക് നൽകി. പപ്പയ്ക്ക് ഏറ്റവും അനുയോജ്യം എന്റെ വൃക്കയാണെന്നു പരിശോധനയിലും വ്യക്തമായതോടെ എനിക്കും പപ്പയ്ക്കും ഒരേസമയും സന്തോഷവും സങ്കടവും തോന്നി.

പിന്നെ, ശസ്ത്രക്രിയയ്ക്കു മുൻപുള്ള മൂന്നുമാസം ഞങ്ങൾ ആരോഗ്യകരമായ ജീവിത ശൈലിയാണ് പിന്തുടർന്നത്. ദിവസേന വ്യായാമം ചെയ്തു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഞങ്ങളെ രീതി കാണുമ്പോൾ അമ്മ പറഞ്ഞിരുന്നത് ഈ അച്ഛനും മകളുമാണ് യഥാർഥ ജോഡികൾ എന്നായിരുന്നു. മൂന്നുമാസം വളരെ വേഗത്തിൽ കടന്നു പോയി. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പും നീ എന്തിനാണ് ഇത്രയും റിസ്‌കെടുക്കുന്നത് എന്നായിരുന്നു പപ്പയുടെ ചോദ്യം. ഇതു കേട്ടപ്പോൾ ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. എല്ലാം ശരിയാകും പപ്പാ. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് എനിക്ക് ബോധം വന്നത്. ഡോക്ടറോട് ആദ്യം ചോദിച്ചത് പപ്പയെ കുറിച്ചായിരുന്നു. ‘നീ നിന്റെ അച്ഛന്റെ ജീവൻ നിലനിർത്തി’- എന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ.


അതുകേട്ടതും സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. എന്നാൽ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത വിധം ക്ഷീണിതരായിരുന്നു ഞങ്ങൾ. രണ്ടു ദിവസം വിഡിയോ കോളിലൂടെയാണ് പരസ്പരം സംസാരിച്ചത്. നേരിൽ കണ്ടപ്പോൾ രണ്ടുപേരും കെട്ടിപ്പിടിച്ച് കരഞ്ഞു. ‘എന്റെ ജീവൻ നിനക്കുള്ളതാണ്. നന്ദി മോളെ’ എന്നായിരുന്നു കണ്ണീരോടെ പപ്പ പറഞ്ഞത്. ഇപ്പോൾ ഞങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് സുഖം പ്രാപിച്ചു.- പെൺകുട്ടി കുറിപ്പിൽ പറയുന്നു.

ഈസംഭവം തന്നേയും പിതാവിനേയും പരസ്പരം കൂടുതൽ അടുപ്പിച്ചെന്നും യാത്രകൾ പുനരാരംഭിക്കാൻ ഇപ്പോൾ ഡോക്ടറുടെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും പെൺകുട്ടി പറയുന്നു.

Exit mobile version