മഹാരാഷ്ട്രയിലും ഒമിക്രോണ്‍: രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍

മുംബൈ: രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ പോസിറ്റീവ് കേസ് മഹാരാഷ്ട്രയിലെ മുംബൈയില്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

സിംബാബ്വേയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഒമിക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും കേന്ദ്ര സര്‍ക്കാറിന്റെ കത്ത്. കോവിഡ് വ്യാപനം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനുമാണ് കത്ത്.

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നടക്കം വിദേശത്ത് നിന്ന് എത്തുന്നവരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു. ഹോട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജെനോം സ്വീകന്‍സിങ്ങിന് അയക്കാനും ആവശ്യപ്പെട്ടു.

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്രം ആശങ്ക അറിയിച്ചു. നവംബര്‍ 19 നും 25 നുമിടയില്‍ 12 മരണം നടന്ന തൃശ്ശൂരില്‍ തൊട്ടടുത്ത ആഴ്ച 128 മരണങ്ങള്‍ ഉണ്ടായതും അതേകാലയളവില്‍ 70 മരണം നടന്ന മലപ്പുറത്ത് അടുത്തയാഴ്ച 109 ആയതും കേന്ദ്രം ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ നവംബര്‍ 26 നും ഡിസംബര്‍ രണ്ടിനും ഇടയില്‍ 727 ശതമാനം വര്‍ധനവാണ് കോവിഡ് കേസുകളിലുണ്ടായത്.

Exit mobile version