ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിന് പക; പിതാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവതിയുടെ ഭർത്താവും മരിച്ചനിലയിൽ

ഭോപാൽ: മധ്യപ്രദേശിൽ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭർത്താവും മരിച്ച നിലയിൽ.

മധ്യപ്രദേശിലെ സേഹോർ ജില്ലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് ഇച്ചവാർ പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് മായങ്ക് അവാസ്തി പ്രതികരിച്ചു.

മരിച്ച 21കാരന്റെ ഭാര്യയെ ഒരു മാസം മുമ്പാണ് പ്രണയ വിവാഹത്തിന്റെ പേരിൽ പിതാവ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. ഭോപാൽ റാത്തിബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഈ മാസം ആദ്യമായിരുന്നു സംഭവം. യുവതിയുടെ കൊലപാതകത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികളുടെ ആറുമാസം പ്രായമായ മകനും അസുഖം വന്ന് മരിച്ചിരുന്നു.

മരിച്ച കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാനായാണ് പിതാവ് മകളെ വനത്തിന്റെ സമീപത്തേക്ക് വിളിച്ചുകൊണ്ടുപോയത്. അവിടെവെച്ച് ഇരുവരും പ്രണയവിവാഹത്തെ ചൊല്ലി വഴക്കിടുകയും പിതാവ് പിന്നീട് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സമസ്ഗഡ് വനത്തിൽനിന്ന് കണ്ടെടുത്തു. വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇതരമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തിയതിനാലാണ് ക്രൂരകൃത്യം നടത്തിയതെന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു.

Exit mobile version