പട്രോളിംഗിനിടെ കടുവയുടെ ആക്രമണം: വനിതാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

മുംബൈ: കടുവയുടെ ആക്രമണത്തില്‍ വനിതാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം.
വനിതാ ഫോറസ്റ്റ് ഓഫീസര്‍ സ്വാതി എന്‍ ധുമാനെയെ കടുവ ആക്രമിച്ചത്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ തഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ ആണ് സംഭവം. പട്രോളിംഗിനിടെ രാവിലെ 7 മണിയോടെയാണ് സ്വാതിയുടെ നേതൃത്വത്തിലെ സംഘം ടൈഗര്‍ റിസര്‍വില്‍ എത്തിയത്.

ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍-2022 ന്റെ ഭാഗമായി കടുവ സര്‍വേയ്ക്കും പട്രോളിംഗിനും വേണ്ടിയാണ് ഇവര്‍ പോയത്. കോലാറ ഗേറ്റില്‍ നിന്ന് 4 കിലോമീറ്റര്‍ നടന്നെത്തിയതോടെ സംഘം കടുവയെ കണ്ടു. ഏകദേശം 200 മീറ്റര്‍ അകലെയാണ് കടുവ ഉണ്ടായിരുന്നത്.

അരമണിക്കൂറോളം കാത്തിരുന്നിട്ടും കടുവ റോഡില്‍ നിന്നും മാറിയില്ല. തുടര്‍ന്ന് ഇവര്‍ മറ്റൊരു ഭാഗത്ത് കൂടി യാത്ര തുടരാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട കടുവ, ഏറ്റവും പിന്നില്‍ നീങ്ങുകയായിരുന്ന ധുമനെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് തഡോബ അന്ധാരി ടൈഗര്‍ റിസര്‍വിന്റെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജിതേന്ദ്ര രാംഗോങ്കര്‍ പറഞ്ഞു.

വനംവകുപ്പ് ജീവനക്കാരുടെ തെരച്ചിലിനൊടുവില്‍ വനത്തിനുള്ളില്‍ നിന്നാണ് സ്വാതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചിമൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മകളും ഭര്‍ത്താവും ഉള്‍പ്പെടെയുള്ള കുടുംബത്തിന് എല്ലാ അടിയന്തര സഹായവും നല്‍കുന്നുമെന്ന് ഇഇഎ അറിയിച്ചു.

Exit mobile version