സ്വകാര്യ കമ്പനികളുടെ വിലക്കയറ്റം: ‘വലിമൈ’ സിമന്റ് വിപണിയിലിറക്കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്വന്തം സിമന്റ് വിപണിയിലിറക്കി തമിഴ്നാട് സര്‍ക്കാര്‍. ‘വലിമൈ’ സിമന്റിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍വഹിച്ചു.

വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്. തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് വലിമൈ സിമന്റ് പുറത്തിറക്കുന്നത്.

വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്റിന് 490 രൂപ വരെ വിലയുണ്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ ‘അരസു’ സിമന്റ് നിലവില്‍ മാസംതോറും 90,000 ടണ്‍ വിറ്റഴിക്കുന്നുണ്ട്.

ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമന്റിന് വില കുതിച്ചുയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ സിമന്റ് ഉല്‍പാദനം ത്വരിതപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ 30,000 മെട്രിക് ടണ്‍ വലിമൈ സിമന്റ് പൊതുവിപണിയില്‍ വില്‍ക്കാനാണ് തീരുമാനം.

Exit mobile version