കാമുകിക്കൊപ്പം അടിച്ചുപൊളിക്കാനും ആഢംബരത്തിനും കിട്ടുന്ന ശമ്പളം പോര; മാല പൊട്ടിക്കല്‍ പതിവാക്കി സിവില്‍ എന്‍ജിനീയര്‍

Nashik engineer | Bignewslive

മുംബൈ: നിരവധി മാല മോഷണക്കേസുകളിലെ പ്രതിയായ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ 27കാരനായ ഉമേഷ് പാട്ടീലാണ് പിടിയിലായത്. 2019 മുതല്‍ മാല പൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളുടെ കൂട്ടാളിയായിരുന്ന തുഷാര്‍ ദിഖ്ലെ(30)യെയും മാല വില്‍ക്കാന്‍ സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

2015ല്‍ സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഉമേഷ് പാട്ടീല്‍ ഒരു കരാറുകാരന് കീഴില്‍ ജോലിചെയ്തുവരികയായിരുന്നു. ഇവിടെനിന്നുള്ള ശമ്പളത്തില്‍ ഉമേഷ് തൃപ്തനായിരുന്നില്ല. കാമുകിയ്ക്കൊപ്പം അടിച്ചുപൊളിക്കാനും ആഡംബര ജീവിതത്തിനും പണം തികയാതെ വന്നതോടെയാണ് മാല പൊട്ടിക്കല്‍ പതിവാക്കിയത്.

തുഷാറിനൊപ്പം ചേര്‍ന്നായിരുന്നു ആദ്യനാളുകളിലെ മോഷണം. 56-ല്‍ 26 കേസുകളിലും തുഷാറിനൊപ്പമായിരുന്നു കവര്‍ച്ച നടത്തിയത്. കഴിഞ്ഞ നവംബറില്‍ ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് ഉമേഷ് ഒറ്റയ്ക്കാണ് സ്ത്രീകളുടെ മാല പൊട്ടിക്കാനിറങ്ങിയിരുന്നത്. പ്രദേശത്ത് മാല പൊട്ടിക്കല്‍ വ്യാപകമായതോടെയാണ് ഗംഗാപുര്‍ പോലീസ് അന്വേഷണം ശക്തമാക്കിയത്.

ബൈക്കിലെത്തിയ ഉമേഷ് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ ലക്ഷ്യമാക്കി ബൈക്കില്‍ പതുക്കെ വരികയായിരുന്ന പ്രതിയെ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ സ്ത്രീയുടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ മറ്റൊരു ബൈക്കിലെത്തിയ പോലീസുകാര്‍ പ്രതിയെ ഇടിച്ചുവീഴ്ത്തി പിടികൂടുകയായിരുന്നു.

ഒരു ടീഷര്‍ട്ടിന് മുകളിലായി രണ്ട് ജാക്കറ്റുകളാണ് പിടിയിലായ സമയത്ത് ഉമേഷ് ധരിച്ചിരുന്നത്. മുകളിലെ ജാക്കറ്റ് അഴിച്ചപ്പോള്‍ അതിനകത്തൊരു ചെറിയ ബാഗും ഉണ്ടായിരുന്നു. ഈ ബാഗില്‍നിന്ന് നമ്പര്‍ പ്ലേറ്റും സ്‌ക്രൂവും മാസ്‌ക്കുകളും കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം ബൈക്കില്‍ ഘടിപ്പിക്കാനായാണ് വ്യാജ നമ്പര്‍ പ്ലേറ്റ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണമാലകളും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version