ആര്യന്‍ ഖാന്‍ തിരിച്ചെത്തും വരെ വീട്ടില്‍ മധുരം വേണ്ട: ജോലികാര്‍ക്ക് ഗൗരിഖാന്റെ നിര്‍ദ്ദേശം

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാന്‍ തിരിച്ചെത്തും വരെ ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്കിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ഖീര്‍ പാകം ചെയ്തതോടെയാണ് ജോലിക്കാര്‍ക്ക് ഗൗരിയുടെ പുതിയ നിര്‍ദേശമെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മകന്‍ അറസ്റ്റിലായതിന് പിന്നാലെ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുന്നതായും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞു കൂടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ തന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഷാറൂഖ് ഖാന്‍ സുഹൃത്തുക്കളെ വിലക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നു.

അതിനിടെ, ആഡംബരക്കപ്പലിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ബോളിവുഡിലെ പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ ചാറ്റുമുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ ആര്യന് വ്യക്തമായ ബന്ധമുണ്ടെന്ന നിലപാടിലാണ് എന്‍.സി.ബി. അന്വേഷണത്തിനിടെ ഇത് ബോധ്യമായെന്നും കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്നാണ് ആര്യന്‍ നിരോധിത ലഹരിവസ്തുക്കള്‍ വാങ്ങിയിരുന്നത് എന്നും എന്‍.സി.ബി പറയുന്നു. അര്‍ബാസില്‍ നിന്ന് നേരത്തെ ആറു ഗ്രാം വരുന്ന ചരസ്സ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഒക്ടോബര്‍ മൂന്നിന് മുംബൈ തീരത്ത് കോര്‍ഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലില്‍ എന്‍.സി.ബിയുടെ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്.

പ്രതികളില്‍നിന്ന് 13 ഗ്രാം കൊക്കെയ്ന്‍, 5 ഗ്രാം എം.ഡി, 21 ഗ്രാം ചരസ്, 22 ഗുളികകള്‍ എം.ഡി.എം.എ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എന്‍.സി.ബി സംഘം കോടതിയെ അറിയിച്ചിരുന്നു.

Exit mobile version