തമിഴ്‌നാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്: വീട്ടില്‍ അഞ്ച് വോട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയം യൂണിയനില്‍ വാര്‍ഡ് മെമ്പറാകാന്‍ മത്സരിച്ച പ്രാദേശിക ബിജെപി നേതാവായ ഡി കാര്‍ത്തിക്കിനാണ് ഒരു വോട്ട് ലഭിച്ചത്.

എന്നാല്‍, കാര്‍ത്തിക്കിന്റെ വീട്ടില്‍ അഞ്ച് വോട്ടുകളുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. സംഭവം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. കുടുംബാംഗങ്ങളുടെയും, നാട്ടിലെ ബിജെപിക്കാരുടെയും വോട്ട് എങ്ങോട്ടുപോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സിംഗിള്‍ വോട്ട് ബിജെപി എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലാണിപ്പോള്‍ കാര്‍ത്തിക്. ‘തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരേയൊരു വോട്ട്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓര്‍ത്ത് അഭിമാനിക്കുന്നു’ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു.

എന്നാല്‍ താന്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെന്നാണ് കോയമ്പത്തൂര്‍ ജില്ലാ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കൂടിയായ കാര്‍ത്തിക് പറയുന്നത്. തനിക്കും കുടുംബാംഗങ്ങള്‍ക്ക് മത്സരിച്ച വാര്‍ഡില്‍ വോട്ടുണ്ടായിരുന്നില്ലെന്നും കാര്‍ത്തിക് പറയുന്നു. മറ്റൊരു വാര്‍ഡിലായിരുന്നു തങ്ങളുടെ വോട്ടെന്ന് കാര്‍ത്തിക് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഈ മാസം ആറ്, ഒമ്പത് തിയതികളിലായി തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്.

Exit mobile version