ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹത്തിനും ഗര്‍ഭിണിയാവാനും താത്പര്യമില്ല; ബിജെപി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹത്തിനും ഗര്‍ഭിണിയാവാനും താത്പര്യമില്ലെന്ന ബിജെപി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ആണ് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത്. ലോക മാനസികാരോഗ്യ ദിനത്തില്‍ നിംഹാന്‍സില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം.

ഇന്ന് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ തനിക്ക് ഖേദമുണ്ട്. പക്ഷേ ഒരുപാട് ഇന്ത്യന്‍ വനിതകള്‍ക്ക് തനിച്ച് കഴിയാനാണ് താല്‍പര്യം. വിവാഹിതരായാല്‍ ഗര്‍ഭം ധരിക്കാനും അവര്‍ തയ്യാറല്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് വേണ്ടത്. അത് ശരിയല്ലെന്നും മന്ത്രി സുധാകര്‍ പറയുന്നു.

പാശ്ചാത്യ സംസ്‌കാരങ്ങളുടെ സ്വാധീനത്താലാണ് ഇത്. ഇതിനെ പിന്തുടര്‍ന്ന് പ്രായമായ രക്ഷിതാക്കളെ ഒപ്പം താമസിപ്പിക്കാനും ആളുകള്‍ തയ്യാറാവാതെ വരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മളിന്ന് പോവുന്നത് പാശ്ചാത്യ ശൈലിയിലാണ്. നമ്മുടെ അച്ഛനും അമ്മയും ഒപ്പം താമസിക്കുന്നതിന് തന്നെ നമ്മുക്ക് താല്‍പര്യമില്ല പിന്നയല്ലേ പ്രായമായ അവരുടെ രക്ഷിതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം, രാജ്യത്ത് ഏഴുപേരില്‍ ഒരാള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കെ സുധാകര്‍ പറഞ്ഞു. ചിലരില്‍ ഇത് പ്രകടമാകും മറ്റുചിലരില്‍ പ്രകടമാവില്ലെന്നും മന്ത്രി പറഞ്ഞു. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണെന്നും ഇന്ത്യക്കാര്‍ക്ക് അത് മറ്റുള്ളവരില്‍ നിന്ന പഠിക്കേണ്ട കാര്യമില്ല. പക്ഷേ അതെങ്ങനെയാണെന്ന് ലോകത്തിന് പഠിപ്പിക്കാനാവും. യോഗയും മെഡിറ്റേഷനും പ്രാണായാമത്തിലൂടെയും സമ്മര്‍ദ്ദത്തിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാകും. ഇത് നമ്മുക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിശീലനം കിട്ടിയ കാര്യമാണെന്നും കെ സുധാകര്‍ പറഞ്ഞു.

Exit mobile version