ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ദളിത് പെൺകുട്ടിക്ക് നേരെ അതിക്രമം. ഗ്രേറ്റർ നോയിഡയിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടി ഗർഭിണിയായതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. ബലാത്സംഗത്തിന് ശേഷം പ്രതികൾ പെൺകുട്ടിക്ക് വിഷം നൽകിയിരുന്നു.
അക്രമം പുറത്തുപറഞ്ഞാൽ പ്രതികൾ കൊല്ലുമെന്നും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തിയതായും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സെപ്റ്റംബർ 28നാണ് കസ്‌ന പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടി.
പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ഗർഭിണിയാണെന്ന് മാതാപിതാക്കൾ മനസിലാക്കുകയായിരുന്നു. തുടർന്ന് നേരിട്ട അതിക്രമം പെൺകുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു. ഇതോടെ പിതാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.