താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ : സാര്‍ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ഔദ്യോഗിക സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെത്തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പാക്ക് നിര്‍ദേശം എതിര്‍ത്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണ് നിര്‍ദേശിച്ചിരുന്നത്. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്ന് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടെങ്കിലും ഇത് പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക് അംഗങ്ങള്‍.

അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോട് പൊതുവെ മറ്റ് രാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്നിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ള ഭൂരിഭാഗം ഭീകരരും താലിബാന്‍ സര്‍ക്കാരിലുണ്ട്. താലിബാന്‍ ഭരണകൂടത്തിലെ നിയുക്ത വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുട്ടാഖി ചര്‍ച്ചകളോട് താല്പര്യം കാട്ടിയിട്ടുമില്ല.

അടുത്തിടെ നടന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ വനിതകളെയും ന്യൂനപക്ഷങ്ങളെയും താലിബാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താത്തതിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചിരുന്നു.

Exit mobile version