ഒന്നാം ഡോസ് പോലും കിട്ടാതെ ജനങ്ങൾ; രഹസ്യമായി മൂന്നാം ഡോസ് സ്വീകരിച്ച് രാഷ്ട്രീയക്കാരും ആരോഗ്യപ്രവർത്തകരും

മുംബൈ: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ഘട്ടത്തിൽ നിൽക്കെ ആരോഗ്യപ്രവർത്തകരും രാഷ്ട്രീയക്കാരും അവരുടെ ജീവനക്കാരും രഹസ്യമായി മൂന്നാം ഡോസ് സ്വീകരിക്കുന്നതായി റിപ്പോർട്ട്. മുംബൈയിലെ വിവിധ ആശുപത്രികളിൽ നിന്ന് മൂന്നാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചിലർ കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെയും മറ്റുചിലർ വ്യത്യസ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നാണ് വിവരം. പലരും ശരീരത്തിലെ ആന്റിബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ട് ഡോസ് പര്യാപ്തമല്ലാത്തതിനാൽ നിരവധി രാജ്യങ്ങൾ അവരുടെ പൗരൻമാർക്ക് മൂന്നാം ഡോസ് നൽകാനുള്ള നീക്കം നടത്തുന്നുണ്ട്.

അതേസമയം, ഇന്ത്യയിൽ മൂന്നാം ഡോസിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. രണ്ട് ഡോസ് വാക്‌സിൻ നൽകുന്നതിനാണ് മുൻഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിലർ രഹസ്യമായി വാക്‌സിൻ സ്വീകരിക്കുന്നത്.

രോഗ പ്രതിരോധത്തിന് മൂന്നാം ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. വാക്‌സിൻ എടുത്ത 20 ശതമാനം ആളുകളിൽ കോവിഡിനെതിരെ ആന്റിബോഡികൾ വികസിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതായും അതിനാൽ വാക്‌സിൻ എടുത്തവരിൽ കുറഞ്ഞ അളവിൽ ആന്റിബോഡി ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഭുവനേശ്വറിലെ ഒരു ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്ത 23 ശതമാനം അംഗങ്ങൾക്കും സമീപകാല പഠനത്തിൽ ശരീരത്തിൽ ആന്റിബോഡി ഇല്ലെന്ന് കണ്ടെത്തിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version