കൊല്‍ക്കത്തയിലെ എംഎഎ ഫ്‌ലൈഓവറും അമേരിക്കയിലെ ഫാക്ടറിയും: യോഗി സര്‍ക്കാരിന്റെ വികസനം പൊളിച്ചടുക്കി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും

വാരണാസി: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യം വിവാദത്തില്‍. കൊല്‍ക്കത്തയിലെ ഫ്‌ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന് പറഞ്ഞാണ് പരസ്യം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി.

‘കൊല്‍ക്കത്തയിലെ എംഎഎ ഫ്‌ലൈഓവര്‍, ഞങ്ങളുടെ ജെഡബ്ല്യു മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്‌സികള്‍ എന്നിവ യുപിയുടെ പരസ്യത്തില്‍! നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കില്‍ കുറഞ്ഞത് നിങ്ങളുടെ പരസ്യ ഏജന്‍സിയെ മാറ്റുക. നോയിഡയില്‍ എനിക്കെതിരെ എഫ്‌ഐആറുകള്‍ക്കായി കാത്തിരിക്കുന്നു’- തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

യോഗി മമതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോ അതോ യഥാര്‍ത്ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിര്‍ഹാദ് ഹക്കീം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദര്‍ശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു.


യുപിയുടെ മാറ്റമെന്നത് ബംഗാളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ പരിഹാസം. ഇരട്ട എഞ്ചിന്‍ മോഡല്‍ പൂര്‍ണമായി തകര്‍ന്നു. ബിജെപിയുടെ ശക്തികേന്ദ്രത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായെന്നും അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു.

‘കൊല്‍ക്കത്തയില്‍ നിന്നുള്ള ഹൈവേ, അമേരിക്കയില്‍ നിന്നുള്ള ഫാക്ടറി.. ഉത്തര്‍പ്രദേശിനെ നാഗ്പുരി മാജിക് വഴി മാറ്റുന്നു’- യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് പരിഹസിച്ചു.

Exit mobile version