രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്‌സ്യൽ പൈലറ്റായി 19കാരി മൈത്രി; കർഷക കുടുംബത്തിലെ പെൺതാരത്തിന് അഭിനന്ദനം

സൂറത്ത്: സൂറത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന മൈത്രി പട്ടേൽ എന്ന പത്തൊമ്പതുകാരി രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്‌സ്യൽ പൈലറ്റായി അഭിമാനമായിരിക്കുകയാണ്. ‘മൈത്രിയുടെ കുതിപ്പ് ആകാശോന്നതിയിലേക്ക് ഉയരട്ടെ. നാടിന്റെ പ്രചോദനവും ആവേശവുമാണ് ഇവൾ’ – എന്നാണ് മൈത്രിയെ സന്ദർശിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പെൺകുട്ടിയെ ആശംസിച്ചത്.

അമേരിക്കയിലായിരുന്നു കൊമേഴ്‌സ്യൽ പൈലറ്റ് പരിശീലനം. 18 മാസം ദൈർഘ്യമുള്ള കോഴ്‌സ് 12 മാസംകൊണ്ട് പൂർത്തിയാക്കിയാണ് മൈത്രി മികവ് തെളിയിച്ചത്. സൂറത്തിലെ കാന്തി പട്ടേൽ എന്ന കർഷകന്റെ മകളാണ് മൈത്രി. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ ആയയായ അമ്മ രേഖയും മൈത്രിയുടെ ചിറക് വിരിക്കാനുള്ള സ്വപ്‌നങ്ങൾക്കൊപ്പം നിന്നു. കുട്ടിക്കാലം തൊട്ടേ പൈലറ്റാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച മൈത്രിക്ക് കുടുംബം എല്ലാ പിന്തുണയും നൽകി.

അങ്ങനെയാണ് മാതാപിതാക്കൾ മകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിച്ചത്. അവൾ നന്നായി പഠിക്കുകയും ചെയ്തു കാന്തി പട്ടേൽ പറയുന്നു. പൈലറ്റ് പരിശീലനത്തിന്റെ ഭാരിച്ച സാമ്പത്തികബാധ്യത തന്നെയായിരുന്നു പ്രധാന വെല്ലുവിളി. പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്.

സൂറത്തിൽനിന്ന് യാത്രക്കാരെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുന്ന ജോലിയും നോക്കിയിരുന്ന കാന്തി പട്ടേലിന് എയർപോർട്ടിലെത്തിയാൽ വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും കാണുന്നത് പതിവായിരുന്നു. ഇവിടെ വെച്ചാണ് മകളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാൻ ഉറച്ച തീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ ബോയിങ് വിമാനം പറത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് മൈത്രി പറയുന്നു. അതിനുള്ള പരിശീലനം വൈകാതെ തുടങ്ങും. ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ രാജ്യത്തിന്റെ ആകാശത്ത് മൈത്രിയുടെ നേതൃത്വത്തിൽ വിമാനങ്ങൾ പറന്നുയരും.

Exit mobile version