‘ആ പഴയ റോള്‍സ് റോയ്‌സ് കാറില്‍ സ്‌കൂളില്‍ പോയിരുന്നത് വലിയ നാണക്കേടായിരുന്നു’; രത്തന്‍ ടാറ്റ

മുംബൈ: പഴയകാല ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ.
കുട്ടിക്കാലത്ത് മുത്തശ്ശിയുടെ വലിയ റോള്‍സ് റോയ്സ് കാറില്‍ സ്‌കൂളില്‍ പോയിരുന്നത് തനിക്കും സഹോദരനും വലിയ നാണക്കേടായിരുന്നുവെന്നും പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ.

മുംബൈയിലെ പ്രധാന സ്റ്റേഡിയമായിരുന്ന കൂപ്പറേജ് ഗ്രൗണ്ടിനു സമീപത്തുള്ള കാംപിയന്‍ സ്‌കൂളിലാണ് താനും സഹോദരനും.

‘സ്‌കൂളില്‍ നിന്ന് എന്നെയും സഹോദരനേയും കൊണ്ടു വരാനായി മുത്തശ്ശി ആ വലിയ പഴഞ്ചന്‍ റോള്‍സ് റോയ്സ് കാര്‍ അയക്കും. ഞങ്ങള്‍ ഇരുവരും വീട്ടിലേക്ക് നടന്നു പോകാറാണ് പതിവ്. ആ റോള്‍സ് റോയ്സ് യാത്ര വലിയ നാണക്കേടായിട്ടാണ് അനുഭവപ്പെട്ടത്.

ഞങ്ങളെ വീട്ടുകാര്‍ വഷളാക്കുന്നുവെന്ന് സഹപാഠികള്‍ കരുതരുതെന്ന് എന്നതിനാല്‍ കുറച്ച് നാളുകള്‍ക്കു ശേഷം റോള്‍സ് റോയ്സ് ഡ്രൈവറുമായി സംസാരിച്ച് കാര്‍ സ്‌കൂളില്‍ നിന്ന് അല്‍പ്പം അകലെയായി നിര്‍ത്താറായിരുന്നെന്നും ടാറ്റ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

മാത്രമല്ല, സ്‌കൂളിനടുത്ത് വലിയ സ്റ്റേഡിയം ഉണ്ടായിട്ടും തനിക്ക് സ്പോര്‍ട്‌സില്‍ ചെറിയൊരു താല്‍പര്യം പോലുമുണ്ടായിരുന്നില്ല, അവിടെ നടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലായിരുന്നുവെന്നും പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച രത്തന്‍ ടാറ്റയുടെ ഓര്‍മ്മക്കുറിപ്പായ ദി സ്റ്റോറി ഓഫ് ടാറ്റയില്‍ പറയുന്നു.

മിക്ക കുട്ടികളെയും പോലെ തനിക്കും പഠനത്തില്‍ വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് ടാറ്റ പറയുന്നു. സ്‌കൂളില്‍ പോകുന്നത് കഠിനാധ്വാനമായി തോന്നിയിരുന്നില്ലെങ്കിലും ട്യൂഷന് പോകാന്‍ നിര്‍ബന്ധിതരായിരുന്നുവെന്നും ടാറ്റയുടെ ഓര്‍മക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ആ ദിവസങ്ങളില്‍ ജീവിതം വളരെ ബുദ്ധിമുട്ടായി തോന്നിയിരുന്നുവെന്നാണ് ടാറ്റ പറയുന്നത്.

Exit mobile version