ട്രംപിന്റെ പ്രിയപ്പെട്ട ഫാന്റം റോള്‍സ് റോയ്സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കാനൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്സ്് ലേലത്തിന് വച്ചിരിക്കുന്ന വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ട്രംപിന് വളരെ പ്രിയപ്പെട്ട വാഹനം വാങ്ങുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും കാറിനോടൊപ്പം ലഭിക്കും. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാറാണിത്, ഏറ്റവും മികച്ച ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക്’ എന്ന് എഴുതി ഒപ്പിട്ട മാനുവലാണ് നല്‍കുക.

ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വില.

2010 ലാണ് ട്രംപ് ഈ കാര്‍ സ്വന്തമാക്കിയത്. എന്നാല്‍ നിലവില്‍ കാര്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. എല്ലാവിധ ആഡംബര സൗകര്യങ്ങളും അടങ്ങിയിട്ടുള്ള കാറില്‍ തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 56,700 മൈല്‍ (91,249 കിലോമീറ്റര്‍) ദൂരം വരെ കാര്‍ ഓടിയിട്ടുണ്ട്.

കരുത്തേറിയ 6.75 ലിറ്റര്‍ വി-12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.

മികച്ച സുരക്ഷ ഉറപ്പാക്കാന്‍ മുന്‍സീറ്റ് യാത്രികര്‍ക്കു പുറമെ സൈഡ് എയര്‍ ബാഗുകളും കര്‍ട്ടന്‍ എയര്‍ബാഗുകളും കാറിലുണ്ട്. ഏഴു സ്‌പോക്ക് അലോയ് വീല്‍ സഹിതമെത്തുന്ന കാറിലെ ഹെഡ്‌റെസ്റ്റില്‍ റോള്‍സ് റോയ്‌സ് ചിഹ്നവും തുന്നിച്ചേര്‍ത്തിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റിന്റെ റോൾസ് റോയ്സ് വാങ്ങാൻ ഒരുങ്ങുന്നു.

#bobychemmanur #rollsroyce

Posted by Boby Chemmanur on Sunday, 10 January 2021

Exit mobile version