പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ വിറ്റത് മൂന്നു തവണ; മയക്കുമരുന്ന് നല്‍കി പീഡനം, അച്ഛനും ചെറിയമ്മയും ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍

ഔറംഗാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവ് മൂന്നു തവണ വിറ്റതായി പരാതി. പിന്നാലെ മയക്കുമരുന്ന് നല്‍കി നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി 17 കാരി പരാതി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും ചെറിയമ്മയും ഉള്‍പ്പടെ എട്ടു പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം.

ചെറിയമ്മയ്ക്ക് പുറമേ മറ്റൊരു സ്ത്രീയും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡ്ഗാവ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് പീഡകസംഘത്തില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടുവന്നത്. ഫോണില്‍ പെണ്‍കുട്ടി തന്നെയാണ് വിവരങ്ങള്‍ അമ്മയുടെ സഹോദരിയെ അറിയിച്ചത്.

പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ സ്വന്തം പിതാവ് വില്‍പ്പന നടത്തിയതെന്ന് നന്ദേദ് എ.എസ്.പി വിജയ് കബാഡെ പറഞ്ഞു. ആദ്യം പെണ്‍കുട്ടിയെ പിതാവ് ഒരു മാസത്തേക്ക് രാജസ്ഥാന്‍ സ്വദേശിയായ ഒരാള്‍ക്ക് വിറ്റിരുന്നു. ഇതിന് ശേഷം രണ്ട് ലക്ഷം രൂപ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന ഉറപ്പില്‍ 45കാരനായ മറ്റൊരാള്‍ക്കും കുട്ടിയെ വില്‍പ്പന നടത്തി. എന്നാല്‍ അവസാനത്തെ തവണ വ്യവസ്ഥ മുടക്കിയതിന്റെ പേരില്‍ ഇയാള്‍ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്.

Exit mobile version