‘സ്‌കൂളില്‍ പോകാന്‍ ആര് പറഞ്ഞു ? ‘ മധ്യപ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ വിലക്കി നാട്ടുകാര്‍, വീട്ടുകാര്‍ക്ക് മര്‍ദനം

Dalit girl | Bignewslive

ഷാജപൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് വിലക്കിയതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബവാലിയാഖഡി ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി രജപുത്ര സമുദായത്തിലുള്ള ചിലരാണ് പ്രശ്‌നം തുടങ്ങിയത്. പെണ്‍കുട്ടിയുടെ ബാഗ് തട്ടിപ്പറിച്ച ഇവര്‍ ഗ്രാമത്തിലെ മറ്റ് പെണ്‍കുട്ടികളൊന്നും സ്‌കൂളില്‍ പോകുന്നില്ലെന്നും അതുകൊണ്ട് മേലില്‍ സ്‌കൂളില്‍ കയറാന്‍ പാടില്ലെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. കാര്യം വീട്ടിലറിയിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിക്കാനെത്തുകയും ഇവരെ പ്രതികള്‍ വളഞ്ഞിട്ട് മര്‍ദിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കോട്വാലി പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടിയുടെ സഹോദരനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മറുപക്ഷത്ത് നിന്നും പരാതിയുണ്ട്.

അതേസമയം സംഘര്‍ഷമുണ്ടായത് മുന്‍വൈരാഗ്യത്തിന്റെ പേരിലാണെന്നും ജാതിയുടെ പേരിലോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന്റെ പേരിലോ അല്ലെന്നുമാണ് ഭരണകൂടം അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരും കുട്ടിയെ തടഞ്ഞ് നിര്‍ത്തിയവരില്‍ ചിലരും തമ്മില്‍ നേരത്തേ തന്നെ പ്രശ്‌നമുണ്ടെന്നും ഇതാണ് ശനിയാഴ്ച സംഘര്‍മുണ്ടാകാന്‍ കാരണമെന്നും ഷാജപൂര്‍ ജില്ലാ കളക്ടര്‍ ദിനേഷ് ജെയ്ന്‍ പറയുന്നു.

Exit mobile version