‘പെണ്‍കുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാന്‍ പാടില്ലായിരുന്നു’: മൈസൂരു കൂട്ടബലാത്സംഗത്തില്‍ ആഭ്യന്തര മന്ത്രി; വിവാദമായതോടെ ‘തമാശ’യെന്ന് മറുപടി

ബംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ‘ഒറ്റപ്പെട്ട പ്രദേശത്ത് പെണ്‍കുട്ടിയും സുഹൃത്തും പോയത് എന്തിന്?’, ‘രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നം’ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രസ്താവനകള്‍.

കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ‘പെണ്‍കുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാന്‍ പാടില്ലായിരുന്നു’, ‘ഇരുവരും തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍’ എന്നും അദ്ദേഹം പറഞ്ഞു.

‘ബലാത്സംഗം നടന്നത് മൈസൂരുവില്‍. പക്ഷേ കോണ്‍ഗ്രസുകാര്‍ ഇവിടെ ആഭ്യന്തര മന്ത്രിയെ ബലാത്സംഗം ചെയ്യാന്‍ നോക്കുന്നു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയാണിവര്‍.’ പരാമര്‍ശം വിവാദമായപ്പോള്‍ മന്ത്രി നല്‍കിയ വിശദീകരണം വീണ്ടും വിവാദമായി. താന്‍ തമാശയായി പറഞ്ഞതാണെന്നായിരുന്നു വിശദീകരണം.

അതേസമയം മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എംബിഎ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനോ പ്രതികളെ പിടികൂടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ‘പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയെ അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു.

ചൊവ്വാഴ്ച രാത്രി 7.30നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ചാമുണ്ഡി ഹില്‍സിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സഹപാഠിയും. ഇവരെ ആറംഗ സംഘം പിന്തുടരുകയായിരുന്നു. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കി.

പണം ആവശ്യപ്പെട്ടാണ് അക്രമികള്‍ ആദ്യം പെണ്‍കുട്ടിയെയും സഹപാഠിയെയും സമീപിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ അക്രമികള്‍ ഇരുവരെയും ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞെന്നും പോലീസ് അറിയിച്ചു.

മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി മൈസൂരുവിലെ ഒരു സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴി കൂടി രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Exit mobile version