2 രൂപ ഡോക്ടര്‍ ഇനിയില്ല; കാരുണ്യത്തിന്റെ ആരോഗ്യ വിപ്ലവ സൂര്യന്‍ അസ്തമിച്ചപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട ജനത

ചെന്നൈ: രോഗം വന്നാല്‍ കൈയ്യില്‍ പൈസയില്ലല്ലോ എന്ന ആവലാതി ഇക്കൂട്ടര്‍ക്കില്ലായിരുന്നു. കാരണം വെറും 2 രൂപ കൊടുത്താല്‍ രോഗം മാറ്റി തരുന്ന ഡോക്ടര്‍ ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വടക്കന്‍ ചെന്നൈക്കാരുടെ പ്രിയ ഡോക്ടര്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. നാട്ടുകാര്‍ സ്‌നേഹത്തോടെ രണ്ടുരൂപാ ഡോക്ടര്‍ എന്നുവിളിച്ചിരുന്ന ഡോ എസ് ജയചന്ദ്രന്റെ മരണത്തോടെ കഷ്ത്തിലായിരിക്കുകയാണ് പാവപ്പെട്ട ഈ ജനത. അദ്ദേഹത്തിന്റെ ജീവിതവും പ്രവൃത്തികളും എതു തലമുറയ്ക്കും ഉദാഹരണമാണെന്നാണ് ഇവര്‍ പറയുന്നത്.

മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതോടെയാണ് കാരുണ്യം നിറഞ്ഞ തന്റെ സേവനം തുടങ്ങിയത്. 1970 മുതല്‍ വാഷര്‍മെന്‍പേട്ടില്‍ താമസിച്ച് അദ്ദേഹം തന്റെ ജോലി ആരംഭിച്ചു. മുന്നിലെത്തുന്ന പാവങ്ങളുടെ കണ്ണീര്‍ കണ്ടറിഞ്ഞ് തുച്ഛമായ തുക മാത്രമേ ഫീസാക്കി ഈടാക്കിയിരുന്നുള്ളൂ. 1998 വരെ അദ്ദേഹത്തെ കാണാന്‍ ഒരു രോഗിക്ക് രണ്ട് രൂപ മാത്രം കരുതിയാല്‍ മതിയായിരുന്നു. പിന്നീട് അത് അഞ്ച് രൂപയും പത്ത് രൂപയുമായി ഉയര്‍ന്നപ്പോഴും സ്‌നേഹത്തോടെ രോഗികള്‍ അദ്ദേഹത്തെ വിളിച്ചത് രണ്ടുരൂപാ ഡോക്ടര്‍ എന്നായിരുന്നു.

എന്നാല്‍ ഡോക്ടറുടെ കാരുണ്യ സേവനം അവസാനിക്കുന്നില്ല. ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അദ്ദേഹം മരുന്നും വാങ്ങി നല്‍കിയിരുന്നു. ആരോഗ്യ സാമൂഹിക രംഗത്ത് അദ്ദേഹം നടത്തിയ ഈ സ്േനഹ വിപ്ലവത്തിന്റെ തണലേറ്റവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിതരാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version