ക്യാപ്റ്റന്‍ കൂളിനെ കാണാന്‍ 1400 കിലോമീറ്റര്‍ നടന്ന് 18 കാരന്‍ റാഞ്ചിയിലെത്തി; പ്രിയ താരം ദുബായിയില്‍

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് ആരാധകരുടെ കുറവൊന്നുമില്ല. പ്രിയ താരത്തെ കാണാന്‍ ഇപ്പോഴും ആരാധകര്‍ കാത്തിരിക്കുകയാണ്.

എന്നാല്‍ ഹരിയാന സ്വദേശിയായ അജയ് ഗില്ല് ധോനിയെ കാണാന്‍ റാഞ്ചിയിലെ വീട്ടിലെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ജലന്‍ഖേദയില്‍ നിന്ന് 1400 കിലോമീറ്റര്‍ കാല്‍നടയായാണ് അജയ് ക്യാപ്റ്റന്‍ കൂളിന്റെ വീട്ടിലെത്തിയത്. ധോനിയുടെ ഒപ്പിട്ട് കിട്ടാനായി ഒരു ബാറ്റും, മറുകയ്യില്‍ ദേശീയ പതാകയുമായിട്ടായിരുന്നു 18 കാരന്റെ യാത്ര.

എന്നാല്‍ അജയ് ഗില്‍ റാഞ്ചിയില്‍ എത്തിയപ്പോള്‍ ധോനി ദുബായിയിലെത്തിയിരുന്നു. സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനൊപ്പം ദുബായില്‍ പരിശീലനത്തിലാണ് ധോനി.

എന്നാല്‍ ധോണി ദുബായില്‍ ആണെന്ന് അറിഞ്ഞതോടെ റാഞ്ചിയില്‍ തന്നെ തുടരാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ധോണിയുടെ സുഹൃത്തുക്കള്‍ ഇയാളെ വിമാന ടിക്കറ്റെടുത്ത് നല്‍കി തിരിച്ചയച്ചു. ഹരിയാനയിലെ ഗ്രാമത്തില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന യുവാവ് ധോണി വിരമിച്ച ശേഷം ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്നു.

സലൂണില്‍ ജോലി ചെയ്യുന്ന അജയിയുടെ ഈ ധോനി ആരാധന തലയിലും കാണാം. ഒരു വശത്ത് ധോനി എന്നും മറുവശത്ത് മഹി എന്നും തലയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മഞ്ഞ, ഓറഞ്ച്, കടുംനീല, ഇളംനീല നിറങ്ങളിലാണ് മുടി.

Exit mobile version