നരേന്ദ്ര മോഡി സ്റ്റേഡിയത്തിന്റെ പേര് മാറ്റണം: ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റത്തില്‍ ഷമ മൊഹമ്മദ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിനെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മൊഹമ്മദ് രംഗത്ത്. നരേന്ദ്ര മോഡി സ്റ്റേഡിയം എന്നതിന് പകരം ഏതെങ്കിലും കായിക താരത്തിന്റെ പേര് നല്‍കിയിരുന്നെങ്കില്‍ ഖേല്‍രത്ന പേര് മാറ്റത്തിലും വിമര്‍ശനം ഉണ്ടാകില്ല. അല്ലാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടല്‍ മാത്രമാണെന്ന് ഷമ മൊഹമ്മദ് പ്രതികരിച്ചു.

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ഹോക്കിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച അവസരം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം.

പൊതുജന അഭിപ്രായം മാനിച്ചാണ് മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിന്റെ പേരും മാറ്റണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ചെയ്തു.

കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ വ്യക്തിയാണ് ധ്യാന്‍ചന്ദ്. രാജ്യത്തെ പരമോന്നത ബഹുമതി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നതാണ് ഉചിതമെന്നും മോഡി വിശദീകരിച്ചു.

രാജ്യത്തെ കായിക ബഹുമതികളുടെ പുനര്‍ക്രമീകരണത്തിനായി ആയി കേന്ദ്രം ആറംഗ സമിതിയെ നേരത്തെ നിശ്ചയിച്ചിരുന്നു. മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലാക്കി പുരസ്‌ക്കാരം മാറ്റിയതിനെ പ്രതിപക്ഷം എതിര്‍ക്കുന്നില്ല. എന്നാല്‍ ഇത് നരേന്ദ്ര മോഡിക്കും ബാധകമല്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. നേരത്തെ രാജീവ് ഗാന്ധി ഖേലോ അഭിയാന്‍ പദ്ധതിയും ഖേലോ ഇന്ത്യ എന്ന പേരിലേക്ക് മാറ്റിയിരുന്നു.

Exit mobile version