പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് ഏറ്റവും കൂടുതൽ ദേശീയ പുരസ്‌കാരം നേടിയ നടി

മുംബൈ: പ്രശസ്ത തിയേറ്റർ-സിനിമാ-ടെലിവിഷൻ നടി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.

രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. താരത്തിന്റെ സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.

കിസ കുർസി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് സുരേഖ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സുരേഖ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1995 ൽ മാമ്മോ, 2019 ൽ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്‌കാരം നേടി.

നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ൽ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം.

1990 കൾ മുതൽ ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിച്ചു. കഭി കഭി, സമയ്, കേസർ, സാഥ് ഫേരേ, ബാലിക വധു എക് ത രാജ ഏക് തി റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷൻ സീരീസുകൾ.

പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.

Exit mobile version