ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു

Famer Protest | Bignewslive

ന്യൂഡല്‍ഹി : ഹരിയാനയില്‍ രണ്ടാം ദിവസവും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു.ഞായറാഴ്ച ഫത്തേഹാബാദില്‍ സംസ്ഥാന സഹകരണമന്ത്രി ഭന്‍വാരി ലാല്‍ പങ്കെടുത്ത ബിജെപി യോഗത്തിലേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ ത്ഥാജറില്‍ ബിജെപി എംപി അരവിന്ദ് ശര്‍മ പങ്കെടുക്കാനിരുന്ന ചടങ്ങിലും പ്രതിഷേധവുമായെത്തി.

പ്രതിഷേധം മുന്‍കൂട്ടി കണ്ട് രഹസ്യമായി നടത്താനിരുന്ന ചടങ്ങാണിത്. ശനിയാഴ്ച ഹിസാര്‍, ജമുനാനഗര്‍ ജില്ലകളില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് യോഗസ്ഥലത്തിന് പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കര്‍ഷകര്‍ അത് മറികടന്നെത്തി പോലീസുകാരുമായി ഏറ്റമുട്ടുകയായിരുന്നു.ബിജെപി സഖ്യകക്ഷി നേതാക്കള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ മുമ്പും രംഗത്തെത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച് മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തിന്റെ പലയിടത്തും ഏറ്റുമുട്ടലുകളുണ്ടായിരുന്നു.കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാത്തതടക്കം കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പഞ്ചാബ്, ഹരിയാന, യുപി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ പല ഭാഗത്തായി പ്രതിഷേധത്തിലാണ്.

ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടച്ചും മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആര് തന്നെയായാലും പരിധി വിടുന്നത് ദോഷം ചെയ്യുമെന്ന് ഖട്ടര്‍ കഴിഞ്ഞ മാസം കര്‍ഷകര്‍ക്ക് താക്കീത് നല്‍കിയിരുന്നു.

Exit mobile version