റോഡുകള്‍ ഇനി കര്‍സേവകരുടെ പേരുകളില്‍; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പുതിയ നീക്കവുമായി യോഗി സര്‍ക്കാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേരുകള്‍ നല്‍കാനൊരുങ്ങി യോഗി സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് യോഗി സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം.

ബാബരി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍സേവയില്‍ പങ്കെടുത്തവരോടുള്ള ആദരസൂചകമായാണ് റോഡുകളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നത്. ‘ബലിദാനി റാം ഭക്ത് മാര്‍ഗ്’ എന്നായിരിക്കും യുപിയിലെ സര്‍ക്കാര്‍ റോഡുകള്‍ ഇനി അറിയപ്പെടുക.

മരണമടഞ്ഞ കര്‍സേവകരുടെ വീടുകളിലേക്കുള്ള റോഡുകളുടെ പേര് ഇപ്രകാരം മാറ്റുമെന്നും ഇവരുടെ ചിത്രവും പേരുമുള്ള ശിലാഫലകം സ്ഥാപിക്കുമെന്നുമാണ് പ്രഖ്യാപനം.

സര്‍ക്കാര്‍ പദ്ധതികളുടെ ശിലാസ്ഥാപന വേളയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയാണ് സംസ്ഥാനത്തെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേര് നല്‍കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

രാജ്യത്തിന് വേണ്ടി ശത്രുക്കളോട് പോരാടി അന്തരിച്ച സൈനികരുടെയും പോലീസുകാരുടെയും ഓര്‍മ്മയ്ക്കായി ജയ് ഹിന്ദ് വീര്‍ പഥ് നിര്‍മിക്കുമെന്നും കേശവ് മൗര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി അജണ്ടയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Exit mobile version