മോഡി മന്ത്രിസഭയിൽ ഇത്തവണ വനിതകൾക്കും പിന്നോക്ക സമുദായത്തിനും പ്രാതിനിധ്യം; മുസ്ലിം പ്രാതിനിധ്യമില്ല; ഏറ്റവുമധികം മന്ത്രിമാർ യുപിയിൽ നിന്നും

ന്യൂഡൽഹി: പ്രതിച്ഛായ മങ്ങുന്നുവെന്ന തോന്നലിൽ മന്ത്രിസഭ അപ്പാടെ അഴിച്ചുപണിതിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി നേതൃത്വത്തെയും കുഴക്കി ചില ചോദ്യങ്ങൾ. പിന്നോക്ക വിഭാഗങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യം ഉറപ്പാത്തിയ മോഡി മന്ത്രിസഭയിൽ പക്ഷെ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തത് വലിയചർച്ചയാവുകയാണ്. ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയ മന്ത്രിസഭാ പുനഃസംഘടനയിൽ ജനസംഖ്യയിൽ മുന്നിലുള്ള മുസ്ലിം വിഭാഗത്തെ അവഗണിച്ചത് വരുംദിനങ്ങളിൽ ചർച്ചയായേക്കാം.

മന്ത്രിസഭയിലിലേക്ക് ഓരോരുത്തരേയും പരിഗണിച്ചത് യുവത്വവും വിദ്യാഭ്യാസ യോഗ്യതയും നോക്കിയാണ്. സത്യപ്രതിജ്ഞ ചെയ്ത 43 പേരിൽ 8 പേർ ഡോക്ടറേറ്റ് നേടിയവർ. 13 അഭിഭാഷകർ, 5 എഞ്ചിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുമുണ്ട്. യുവത്വത്തിന് പ്രാധാന്യം നൽകിയപ്പോൾ 50 വയസിൽ താഴെ പ്രായമുള്ള 14 പേരും മന്ത്രിസഭയുടെ ഭാഗമായി.

ഏറ്റവുമധികം മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യുപിയിൽ നിന്നാണ്. യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തന്നെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഉറ്റുനോക്കുന്നത്. യുപിയിൽ നിന്നും മന്ത്രിപദവിയിലെത്തിയത് 7 പേർ, കർണാടക, മഹാരാഷ്ട്ര, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങൾക്ക് വലിയ നേട്ടം. ബംഗാളിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന ആരും തന്നെ മന്ത്രിസഭയിലെത്തിയതുമി്‌ല.

പുനഃസംഘടനയോടെ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരുടെ എണ്ണം മൂന്നിലൊന്നായി ഉയർന്നു. വനിതകളുടെ എണ്ണം 11 ആയി. നിർമലാ സീതാരാമനും, സ്മൃതി ഇറാനിക്കും പുറമെ 9 വനിതകൾ കൂടി മന്ത്രിസഭയിലെത്തി. പട്ടികജാതി വിഭാഗത്തിൽ നിന്നു 12 ഉം പട്ടിക വർഗത്തിൽ നിന്ന് 8 പേരും അർഹമായ പരിഗണനയോടെ മന്ത്രിമാരായി.

Exit mobile version