ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നു,കാലുകള്‍ കൂട്ടി ബന്ധിച്ച നിലയില്‍ : പീഡനമെന്ന് സംശയം

Murder | Bignewslive

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ എട്ടുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ലഖ്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ഖേരി ജില്ലയിലെ കരിമ്പുപാടത്ത് ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളുടെ അടിസ്ഥാനത്തില്‍ പീഡനത്തിന് ഇരയായെന്ന സംശയത്താല്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.കുട്ടിയുടെ ഉടുപ്പ് കീറി കഴുത്തില്‍ മുറുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച രാവിലെ മുത്തശ്ശിയുടെ ഒപ്പം ആട് മേയ്ക്കാന്‍ പോയതാണ് കുട്ടി. ഉച്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുകയാണെന്ന് മുത്തശ്ശിയോട് പറഞ്ഞ് മടങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിലെത്താഞ്ഞത് അന്വേഷിച്ചപ്പോളാണ് പാടത്ത് രാത്രിയോടെ മൃതദേഹം കണ്ടെത്തുന്നത്.

കുട്ടിയുടെ കാലുകള്‍ കെട്ടിയിരുന്നതായും ചുറ്റും രക്തം വാര്‍ന്ന് കിടന്നിരുന്നതായും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.പെണ്‍കുട്ടിയുടെ അച്ഛന്‍ മറ്റൊരു സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്.മൂന്ന് മക്കളില്‍ ഏറ്റവും ഇളയതാണ് കുട്ടി. 8 ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശരീരത്തിലെ മുറിവുകള്‍ കണക്കിലെടുത്താണ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Exit mobile version