ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു; ബിജെപിയിലേക്കെന്ന് സൂചന; നേതാക്കള്‍ ഇന്ന് അമിത് ഷായെ കാണും

ഇരുവരും ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു.

പനജി: ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര്‍ എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. നേരത്തെ ഇവര്‍ പാര്‍ട്ടി വിടുമെന്ന് സൂചന ഉണ്ടായിരുന്നു. ഇരുവരും ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് എംഎല്‍എമാര്‍ രാജി വച്ചത്. ഇന്നലെ രാത്രി ഡല്‍ഹിയിലേക്ക് പോയ എംഎല്‍എയോട് എയര്‍ പോര്‍ട്ടില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഒരു ബിസിനസ് യാത്രക്ക് പോകുകയാണെന്നാണ് സോപ്‌ടെ മറുപടി നല്‍കിയത്. അതേസമയം ഞാന്‍ എന്ത് ചെയ്യുകയാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് എന്നോടൊപ്പം വരാം എന്നായിരുന്നു ഷിരോദ്ക്കറുടെ മറുപടി.

എന്നാല്‍ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവെന്നും ചൊവ്വാഴ്ച്ച ഇരുവരും ബിജെപിയില്‍ അംഗത്വം നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പിറ്റിഐയോട് പറഞ്ഞു. ഗോവയില്‍ നിന്ന് നിയമ സഭയിലേക്ക് കോണ്‍ഗ്രസിന്റെ 16 അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് 14ലും. എംഎല്‍എമാരുടെ രാജി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version