കൊവിഡ് രോഗിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, എമര്‍ജന്‍സി ബോക്‌സ് റൂമില്‍ ഒളിപ്പിച്ചു; അടുത്ത ദിവസം മുതല്‍ കൂളായി സേവനവും! ആശുപത്രി ജീവനക്കാരി രതിദേവിയുടെ ക്രൂരത ഞെട്ടിപ്പിക്കുന്നത്

ചെന്നൈ: ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആശുപത്രി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി(40)യാണ് അറസ്റ്റിലായത്. കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യാണ് മരണപ്പെട്ടത്.

സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. രതിദേവിയുടെ ക്രൂരതയും ഞെട്ടല്‍ ഉളവാക്കുന്നതാണ്. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്. സുനിതയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും മോഷ്ടിക്കാനായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി.

വിധവയായ പ്രതി തിരുവൊട്ടിയൂരില്‍ മകനും മകള്‍ക്കും ഒപ്പമാണ് താമസം. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. പണത്തിന് ആവശ്യം വന്നതിനാലാണ് ഈ കടുംകൈ ചെയ്തതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. കോവിഡ് രോഗിയായതിനാല്‍ സുനിതയ്ക്ക് ശ്വസനപ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാല്‍ കൊലപ്പെടുത്താനായി അധികം ബലം പ്രയോഗിക്കേണ്ടിവന്നില്ലെന്നും പ്രതി വെളിപ്പെടുത്തി.

സംഭവം ഇങ്ങനെ;

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനിതയെ മെയ് 24-ാം തീയതി മുതലാണ് കാണാതായത്. മെയ് 23-നാണ് സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, പിറ്റേ ദിവസം ഭര്‍ത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോള്‍ സുനിതയെ വാര്‍ഡില്‍ കണ്ടില്ല. ആശുപത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നേദിവസം തന്നെ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ മൗലി ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. പിന്നീട് മെയ് 31-ാം തീയതി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി രേഖാമൂലം പരാതി സമര്‍പ്പിക്കുകയും ചെയ്തു.

കേസില്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23-ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീല്‍ചെയറില്‍ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്‌തെങ്കിലും സ്‌കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാര്‍ഡില്‍ എത്തിച്ചുവെന്ന് മൊഴിയും നല്‍കി.

സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ഇവിടെ പരിശോധിച്ചപ്പോള്‍ അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു.

സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും രതിദേവി ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇത് മോഷ്ടിക്കാനായി പദ്ധതി തയ്യാറാക്കി. മെയ് 23-ന് രാത്രി സ്‌കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീല്‍ചെയറില്‍ കൊണ്ടുപോയി. എന്നാല്‍ എമര്‍ജന്‍സി ലിഫ്റ്റില്‍ കയറിയശേഷം രോഗിയുമായി ഇവര്‍ എട്ടാം നിലയിലേക്കാണ് പോയത്. ഇവിടെവെച്ച് സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം കോണിപ്പടിയോട് ചേര്‍ന്ന എമര്‍ജന്‍സി ബോക്‌സ് റൂമില്‍ ഒളിപ്പിച്ചു. പിന്നാലെ സുനിതയുടെ പണവും മൊബൈലും കൈക്കലാക്കി സ്ഥലം വിടുകയും ചെയ്തു.

സംഭവത്തിന് ശേഷവും രതിദേവി പതിവുപോലെ ആശുപത്രിയില്‍ ജോലിക്ക് എത്തിയിരുന്നു. സുനിതയെ തിരയുന്നതിന് വേണ്ടി ഇവര്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതിനാല്‍തന്നെ രതിദേവിയെ ആദ്യഘട്ടത്തില്‍ ആരും സംശയിച്ചിരുന്നില്ല. എന്നാല്‍ സുനിതയുടെ മൃതദേഹം കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ രതിദേവി കുടുങ്ങുകയായിരുന്നു.

Exit mobile version