ശരീരത്തിലിപ്പോഴും നാഡി മിടിപ്പും ചൂടും : സിയോണ ചന മരിച്ചിട്ടില്ലെന്ന് കുടുംബം,വാദം തള്ളി ഡോക്ടര്‍മാര്‍

Ziona Chana | Bignewslive

മിസോറാം : ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ എന്ന് വിശേഷണമുള്ള സിയോണ ചന മരിച്ചിട്ടില്ലെന്ന വാദവുമായി കുടുംബം. സിയോണയുടെ ശരീരത്തില്‍ നാഡി മിടിപ്പും ചൂടും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്.

ഇക്കാരണത്താല്‍ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും കുടുംബാംഗങ്ങള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ബഹുഭാര്യത്വം അനുവദിക്കുന്ന മതവിഭാഗമായ ചന പാള്‍ എന്ന ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിലെ അംഗമായ സിയോണിന്റെ മരണം സമുദായാംഗങ്ങളും അംഗീകരിച്ചിട്ടില്ല.

“ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ നാഡീസ്പന്ദനം അറിഞ്ഞു. ശരീരത്തിന് ഇപ്പോഴും ചൂടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിശോധിച്ചപ്പോഴും പേശികള്‍ മുറുകിയിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നത് ശരിയാണെന്ന് സിയോണയുടെ ഭാര്യമാരും മക്കളും സമുദായ നേതൃത്വവും കരുതുന്നില്ല.” ചന ചര്‍ച്ച് സെക്രട്ടറി സെയ്ത്തിന്‍കൂഹ്‌മ അറിയിച്ചു.

ഞായറാഴ്ച ഐസോളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു സിയോണയുടെ അന്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമായിരുന്നു മരണത്തിന് കാരണം. 39ഭാര്യമാരും 94 മക്കളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്നതാണ് സിയോണിന്റെ കുടുംബം. മലനിരകള്‍ക്കിടയിലുള്ള നാല് നില വീട്ടിലാണ് കുടുംബം കഴിയുന്നത്.

2011ല്‍ ലോകത്തെ അത്ഭുതകഥകളിലൊന്നായി സിയോണിന്റെ കുടുംബവൃക്ഷം അവതരിപ്പിക്കപ്പെട്ടിരുന്നു. 17ാം വയസ്സില്‍ 3 വയസ്സ് കൂടുതലുള്ള സ്ത്രീയെയാണ് സിയോണ ആദ്യം വിവാഹം ചെയ്തത്. പിന്നീടങ്ങോട്ട് വിവാഹം സിയോണയ്ക്ക് തുടര്‍ക്കഥയാവുകയായിരുന്നു.

Exit mobile version