‘ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതെ നോക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത’ രഥയാത്രയ്ക്ക് അനുമതി തന്നില്ലെങ്കില്‍ ബംഗാളില്‍ പദയാത്ര നടത്തുമെന്ന് ബിജെപി

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. രഥയാത്ര തുടങ്ങാനുദ്ദേശിച്ചിരിക്കുന്ന കൂച്ച്ബെഹാര്‍ ജില്ല സംഘര്‍ഷസാധ്യതാ പ്രദേശമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നല്‍കുന്ന രഥയാത്രയ്ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പദയാത്ര നടത്താനൊരുങ്ങി ബിജെപി.

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. രഥയാത്ര തുടങ്ങാനുദ്ദേശിച്ചിരിക്കുന്ന കൂച്ച്ബെഹാര്‍ ജില്ല സംഘര്‍ഷസാധ്യതാ പ്രദേശമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അവിടുത്തെ ജില്ലാ പോലീസ് മേധാവിയും രഥയാത്രക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ജില്ലകള്‍ തോറും പദയാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ജനുവരി ആദ്യവാരം മുതല്‍ പദയാത്ര ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 9നാണ് രഥയാത്ര സംബന്ധിച്ച ഹര്‍ജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി അന്തിമ വിധി പറയുക.

അതുവരെ പദയാത്ര നടത്താമെന്നാണ് ബിജെപിയുടെ നിലപാട്. തങ്ങള്‍ സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവയ്ക്കില്ലെന്നും സമാധാനപരമായി രഥയാത്ര നടത്തുമെന്നും ബിജെപി കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ക്രമസമാധാന പ്രശ്നം ഉണ്ടാവാതെ നോക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ബാധ്യതയാണെന്നും രാഷ്ട്രീയ പരിപാടികള്‍ നടത്തുക എന്നത് ഭരണഘടന അനുവദിച്ചിട്ടുള്ള കാര്യമാണെന്നും ബിജെപി അഭിഭാഷകന്‍ അനിന്ദ്യ മിത്ര കോടതിയെ അറിയിച്ചിട്ടുണ്ട്.

Exit mobile version