നദീതീരത്ത് അടിഞ്ഞ പകുതി കത്തിയ മൃതദേഹങ്ങളും, സംസ്‌കരിച്ച കോവിഡ് ബാധിതരുടെ മൃതദേഹങ്ങളും നായ്ക്കള്‍ കടിച്ചുവലിക്കുന്നു; ഭീതിജനകമായ കാഴ്ച; ആശങ്കയോടെ പ്രദേശവാസികള്‍

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഭാഗീരഥി നദിക്കരയിലുള്ള കേദാര്‍ഘട്ടില്‍ തെരുവ് നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് ഭാഗീരഥി നദിയിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണുള്ളത്. ഇതോടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ശരീരഭാഗങ്ങള്‍ നദിയുടെ തീരത്തേക്ക് അടിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൂടാതെ നദീതീരത്ത് മണലില്‍ സംസ്‌ക്കരിച്ച മൃതദേഹങ്ങളും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പരാതി ഉയര്‍ന്നു. നദിയിലെ വെള്ളം ഉയര്‍ന്ന് ഇറങ്ങിയപ്പോള്‍ നദിയുടെ വശങ്ങളിലായി അടക്കം ചെയ്ത മൃതദേഹങ്ങള്‍ തെളിഞ്ഞു വരികയായിരുന്നു. ഇതും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.

ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.വളരെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും’ പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. അതേസമയം പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞു.

Exit mobile version