ഒരാഴ്ചയായി യുവാവിനെ കാണാനില്ല; അന്വേഷണത്തിൽ തെളിഞ്ഞത് കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീടിനകത്ത് കുഴിച്ചിട്ട ഭാര്യയുടെ ക്രൂരത

മുംബൈ: ഒരാഴ്ചയായി യുവാവിനെ കാണാനില്ലാത്തതിനെ തുടർന്ന് അയൽവാസി നൽകിയ പരാതിയിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം. റയീസ് ഖാൻ എന്ന യുവാവിനെ കാണാതായതിനെ തുടർന്ന് അയൽവാസി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകന്റെ സഹായത്തോടെ ഇരുപത്തെട്ടുകാരി ഭർത്താവായ റയീസ് ഖാനെ കൊന്ന് വീട്ടിൽ കുഴിച്ചിട്ടെന്ന് കണ്ടെത്തി. സെഭവത്തിൽ പ്രതിയായ റഷീദ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനായ അമിത് മിശ്ര ഒളിവിലാണ്.

മൂർച്ചയേറിയ ആയുധം കൊണ്ട് റഷീദ ഭർത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മകൾ കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നു. റയീസിന്റെ മൃതദേഹം റഷീദയും അമിതും ചേർന്ന് വീട്ടിനുള്ളിൽ തന്നെ കുഴിയെടുത്ത് മൂടി. പിന്നീട് ഇരുവരും സാധാരണ പോലെ അവരവരുടെ പ്രവൃത്തികളിലേക്ക് മടങ്ങി.

റഷീദയുടെ ഭർത്താവ് റയീസ് ഖാനെ ഒരാഴ്ചയായി കാണാത്തതിനെ തുടർന്ന് മേയ് 25 ന് അയൽവാസി പോലീസിനെ സമീപിച്ചു. ഇതോടെയാണ് പോലീസ് അന്വേിച്ചതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊലപാതകം. റയീസ് ഒരു കടയിൽ സെയിൽമാനായി ജോലി നോക്കുകയായിരുന്നു.

കാണാതായ റയീസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ റയീസിന്റെ സഹോദരനോട് റഷീദയുടെ മകൾ കൊലപാതകത്തിന്റെ വിവരം പറയുകയായിരുന്നു. റയീസിന്റെ സഹോദരൻ പോലീസിനെ ഇക്കാര്യം അറിയിച്ചു. തുടർന്നാണ് റഷീദയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Exit mobile version