യുപിയില്‍ കൊവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു; വിയോഗം 20 ദിവസത്തിനുള്ളിലും! ഓക്‌സിജനോ ചികിത്സയോ ലഭിച്ചിരുന്നില്ല, അണുനശീകരണം പോലും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തല്‍

Seven from one family | Bignewslive

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. കൊവിഡ് ബാധയാണ് കുടുംബത്തെ ഒന്നടങ്കം എടുത്തത്. ഏഴു മരണവും 20 ദിവസത്തിനുള്ളില്‍ സംഭവിച്ചത് നാടിനെയും ഭീതിയിലാഴ്ത്തി. ഒരാള്‍ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

ലഖ്നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് രണ്ടാം തരംഗത്തിലെ കൊവിഡ് മൂലം മരണമടഞ്ഞത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് പേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മരിച്ചയാളുകള്‍ക്ക് ഓക്സിജന്‍ കിടക്കകളോ മതിയായ ചികിത്സാ സൗകര്യങ്ങളോ ലഭിച്ചില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. സംഭവത്തില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. അടിസ്ഥാനപരമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയിരുന്നില്ലെന്നും വെളിപ്പെടുത്തുന്നു. ഗ്രാമത്തില്‍ അന്‍പതിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റത്. എന്നാല്‍ അവര്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Exit mobile version