വ്യാജ റെംഡെസിവിര്‍ ഉപയോഗിച്ചവര്‍ കോവിഡ് മുക്തരായതായി റിപ്പോര്‍ട്ട്

മധ്യപ്രദേശ്: കോവിഡ് രൂക്ഷമാകുന്നതിനിടെ വ്യാജമരുന്നുസംഘങ്ങളും വ്യാപിക്കുന്നുണ്ട്. അതേസമയം, കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ വ്യാജ മരുന്ന് ഉപയോഗിച്ചവര്‍ കോവിഡ് മുക്തി നേടിയതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ്
പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യാജ റെംഡെസിവിര്‍ വിതരണം ചെയ്യുന്ന റാക്കറ്റുകള്‍ ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളില്‍ വച്ച് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സംഘങ്ങളില്‍നിന്നു വ്യാജ മരുന്ന് കൈപറ്റിയ ആളുകള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിചിത്ര വസ്തുത പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. വ്യാജ ഇന്‍ജക്ഷനെടുത്ത ഭൂരിഭാഗം പേര്‍ക്കും രോഗമുക്തിയുണ്ടായതായാണ് കണ്ടെത്തിയത്.

സാധാരണ ഗ്ലൂക്കോസും ഉപ്പും ചേര്‍ത്ത ലായനിയാണ് റെംഡെസിവിര്‍ എന്ന വ്യാജേന സംഘം വിതരണം ചെയ്തിരുന്നത്. ഇന്‍ഡോറില്‍ വ്യാജ ഇന്‍ജക്ഷന്‍ സ്വീകരിച്ചവരില്‍ പത്തുപേര്‍ മരിച്ചപ്പോള്‍ നൂറുപേര്‍ കോവിഡ്മുക്തരായി. പിടിയിലായ സംഘം ഇത്തരത്തില്‍ 1,200ഓളം വ്യാജ ഇന്‍ജക്ഷനുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അതേസമയം, തങ്ങള്‍ ആരോഗ്യ വിദഗ്ധരല്ലെന്നും ഇത് ഡോക്ടര്‍മാര്‍ കൂടി പരിശോധിച്ചു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇന്‍ഡോര്‍ ഐജി ഹരി നാരായണ്‍ ചാരി മിശ്ര പ്രതികരിച്ചു. വ്യാജ മരുന്ന് റാക്കറ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മിശ്ര അറിയിച്ചു.

Exit mobile version