ഭാര്യ ഗുരുതരാവസ്ഥയില്‍: ആശുപത്രിയില്‍ കിടക്ക ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധനില്‍ നിന്നും 20000 രൂപ തട്ടിയെടുത്തു

മുംബൈ: കോവിഡ് രോഗിയായ ഭാര്യയ്ക്ക് ആശുപത്രിയില്‍ കിടക്ക ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധനെ കബളിപ്പിച്ച് 20000 രൂപ തട്ടിയതായി പരാതി.

കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ ഭാര്യക്കുവേണ്ടി ആശുപത്രിയില്‍ ബെഡ് തേടിയ അമരേന്ദ്ര നാരായണ്‍സിങ് (65) ആണ് തട്ടിപ്പിനിരയായത്.

ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് ബാധിതയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വേറെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നാരായണ്‍ സിങ്ങിന്റെ ആലോചന.

ബന്ധുക്കളില്‍ ഒരാളാണ് ആശുപത്രിയില്‍ പ്രവേശനത്തിന് സഹായിക്കുന്നയാളാണെന്ന് പരിചയപ്പെടുത്തി രാഹുല്‍ കുമാര്‍ എന്നയാളുടെ നമ്പര്‍ നല്‍കിയത്.

ഫോണില്‍ ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ഹോസ്പിറ്റലില്‍ ബെഡ് ബുക്ക് ചെയ്യാന്‍ 20000 രൂപ അക്കൗണ്ടില്‍ ഇടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടു.

സംശയം തോന്നിയ നാരായണ്‍ സിങ് ആശുപത്രിയിലേക്ക് വിളിച്ചന്വേഷിച്ചപ്പോള്‍ അങ്ങനെയൊരാളുമായി അവര്‍ക്ക് ബന്ധമില്ലെന്നും ബെഡ് ബുക്ക് ചെയ്തിട്ടില്ലെന്നും വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്

Exit mobile version