അവശ്യസർവീസുകൾക്ക് മാത്രം ഇളവ്; രാജ്യത്ത് 150ലേറെ ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ; കേരളത്തിലും ആശങ്ക

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമാകുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ. ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയാണെങ്കിൽ കേരളത്തിലെ പല ജില്ലകളും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.

ഇനിയൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കേന്ദ്ര സർക്കാരും അനുകൂലിക്കുന്നില്ലെങ്കിലും അടിയന്തര സാഹചര്യം വന്നതോടെ അവശ്യസർവീസുകൾക്കടക്കം ഇളവ് നൽകിയുള്ള ലോക്ക്ഡൗൺ ആയിരിക്കും ഏർപ്പെടുത്തുക. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികൾക്ക് ശുപാർശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുക.

അതേസമയം, ആരോഗ്യമന്ത്രാലയത്തിന്റെ ലോക്ക്ഡൗൺ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ തന്നെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തായിരിക്കും കൂടുതൽ നടപടികൾ. എങ്കിലും അതേസമയം ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ അടിയന്തര നടപടികളിലേക്ക് കടക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തുകയാണ്. വ്യാപനം തടയുന്നതിന് അടുത്ത കുറച്ച് ആഴ്ചകളിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ അനിവാര്യമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിക്കുന്നു.

Exit mobile version