കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തി; ചടങ്ങിലേക്ക് നൂറോളം പേരെ ക്ഷണിച്ചു; വരനെ വിവാഹ പന്തലിൽ വെച്ച് അറസ്റ്റ് ചെയ്ത് പോലീസ്

wedding

ജലന്ധർ: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ ചടങ്ങ് നടത്തിയ വരനേയും പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിൽ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് വരനെയും പിതാവിനെയും പോലീസ് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കർഫ്യു നിർദേശങ്ങളും ലംഘിച്ചതിന് ഇരുവർക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

അതേസമയം, അറസ്റ്റിലായ വരനും പിതാവും വിവാഹ ചടങ്ങ് നടത്തുന്നതിന് മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തതും. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ അതിഥികൾ പലരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് വിവാഹവേദിയിൽനിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്.

അതേസമയം, വിവാഹത്തിന് ഇത്രയധികം പേരെ ക്ഷണിച്ചിരുന്നില്ലെന്നും ഇത്രയേറെ പേർ വരുമെന്ന് താൻ കരുതിയിരുന്നില്ലെന്നുമാണ് വരൻ പോലീസിനോട് പറഞ്ഞത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബിലും നിയന്ത്രണങ്ങൾ കർശനമാണ്. വാരാന്ത്യ കർഫ്യുവിന് പുറമെ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യുവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കരുത് എന്നാണ് നിർദേശം.

സംസ്ഥാനത്തൈ ബാറുകൾ, തീയേറ്ററുകൾ, ജിംനേഷ്യം,സ്പാ, കോച്ചിങ് സെന്ററുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ തുടങ്ങിയവ ഏപ്രിൽ 30 വരെ അടച്ചിടാനും നിർദേശമുണ്ട്.

Exit mobile version