മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നു: വീട്ടിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍, സ്വാഗതം ചെയ്യാന്‍ നാലര ലക്ഷം ചെലവിട്ട് പിതാവ്

രാജസ്ഥാന്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം കുടുംബത്തിലെത്തിയ പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ പിതാവ് ചെലവിട്ടത് നാലര ലക്ഷം രൂപ. രാജസ്ഥാന്‍ സ്വദേശിയായ ഹനുമാന്‍ പ്രജാപതാണ് മകളെ ആര്‍ഭാടപൂര്‍വ്വം സ്വാഗതം ചെയ്തത്.

രാജസ്ഥാനിലെ നഗൌര്‍ ജില്ലാ ആശുപത്രിയിലാണ് ഹനുമാന്‍ പ്രജാപതിന്റെ ഭാര്യ ചുകി ദേവിയും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രജാപതിന്റെ കുടുംബത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത്.

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ ചുകി ദേവിയും കുഞ്ഞും അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഭാര്യവീട്ടില്‍ നിന്ന് ഹനുമാന്‍ പ്രജാപതിന്റെ വീട്ടിലേക്കുള്ള നവജാതശിശുവിന്റെ വരവിന് ഹെലികോപ്റ്ററാണ് ഒരുക്കിയത്. 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 4.5 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിനായി ചെലവാക്കിയത്. റിയ എന്നാണ് പെണ്‍കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

പെണ്‍കുഞ്ഞിനേയും ആണ്‍കുഞ്ഞിനേയും ഒരുപോലെ കാണണമെന്നാണ് ഹനുമാന്‍ പ്രജാപത് പറയുന്നത്. സാധാരണ ഗതിയില്‍ പെണ്‍കുഞ്ഞിന്റെ ജനനം ആരും ആഘോഷിച്ച് കാണാറില്ല. അതുകൊണ്ട് തന്നെയാണ് താന്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്നും ഹനുമാന്‍ പ്രജാപത് പറയുന്നു.

മകളെ അവള്‍ ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കുമെന്നും അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നും അദ്ദേഹം പറയുന്നു. വര്‍ഷങ്ങളായി ഒരു പെണ്‍കുഞ്ഞിനായി കുടുംബം കാത്തിരിക്കുകയായിരുന്നു എന്ന് റിയയുടെ മുത്തച്ഛനും പറയുന്നു.

Exit mobile version