കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് ബിജെപി നിര്‍ത്തണം, കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മോഡിയുടെ പിഴച്ച നയങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി തൊഗാഡിയ

അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ഭാഗമായുള്ള 'രാഷ്ട്രീയ കിസാന്‍ പരിഷത്ത്' സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചിലാണ് അദ്ദേഹം മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്

അഹമ്മദാബാദ്: രാജ്യത്ത് കൂടി വരുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നില്‍ മോഡി സര്‍ക്കാറിന്റെ പിഴച്ച നയങ്ങളാണെന്ന് ഹിന്ദുത്വ വക്താവ് പ്രവീണ്‍ തൊഗാഡിയ. വിഎച്ച്പിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് തൊഗാഡിയ രൂപീകരിച്ച അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ഭാഗമായുള്ള ‘രാഷ്ട്രീയ കിസാന്‍ പരിഷത്ത്’ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചിലാണ് അദ്ദേഹം മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബിജെപി ഇനിയെങ്കിലും കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് നിര്‍ത്തണം. രാജ്യത്ത് കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇപ്പോള്‍ സാധാരണ സംഭവമായിരിക്കുകയാണ്. കര്‍ഷകരോട് നീതി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജി വെക്കുന്നതാണ് സര്‍ക്കാറിന് നല്ലതെന്നും തൊഗാഡിയ ഗാന്ധിനഗറില്‍ നടന്ന മാര്‍ച്ചില്‍ പറഞ്ഞു.

ഇതുവരെ മോഡി കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. കര്‍ഷകര്‍ക്കായുള്ള സ്വാമിനാധന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വാക്കും അധികാരത്തിലെത്തിയപ്പോള്‍ മോഡി വിഴുങ്ങി. കര്‍ഷകരെ അവഗണിച്ച് വലിയ വ്യവസായികളെ സഹായിക്കുന്നതിലാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷക രോഷം പരിഹരിച്ചില്ലെങ്കില്‍ 2019ല്‍ ബിജെപിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് തൊഗാഡിയ മുന്നറിയിപ്പ് നല്‍കി.

Exit mobile version