കുതിച്ചെത്തിയ തീവണ്ടിക്ക് മുന്നിലേയ്ക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തി; മയൂര്‍ ഷെല്‍ക്കേയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വെ

Railway Ministry | Bignewslive

മുംബൈ: കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേയ്ക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കേയ്ക്ക് അഭിനന്ദനപ്രവാഹം. ഇതിനു പുറമെ, റെയില്‍വേ പാരിതോഷികം പ്രഖ്യാപിച്ചു. 50000 രൂപയാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യറെയില്‍വേയില്‍ പോയന്റ്‌സ്മാനായി ജോലിചെയ്യുന്ന മയൂര്‍ ഷെല്‍ക്കേയാണ് സ്വന്തം ജീവന്‍ പണയംവെച്ച് ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്.

ഷെല്‍ക്കേയുടെ ധൈര്യത്തിന് അദ്ദേഹത്തിന് റെയില്‍വേ ബോര്‍ഡ് പ്രശസ്തി പത്രവും സമ്മാനിച്ചു. മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആണ്‍കുട്ടി കാല്‍തെറ്റി പാളത്തിലേയ്ക്ക് വീഴുകയായിരുന്നു.

അപ്പോഴേയ്ക്കും ഒരു എക്സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു. പ്ലാറ്റ്‌ഫോമിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ പങ്കുവെയ്ക്കുകയും ചെയ്തു.

”വളരെ വേഗത്തില്‍ വരുന്നൊരു എക്സ്പ്രസ് ട്രെയിനായിരുന്നതിനാല്‍ ആദ്യം കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ലായിരുന്നു. പാളത്തിലേക്കുവീണ കുട്ടിയെ രക്ഷിക്കണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ ദൗത്യം ഏറ്റെടുത്തത്” മയൂര്‍ ഷെല്‍ക്കെ പറയുന്നു.

Exit mobile version