കോവിഡ് രണ്ടാം തരംഗത്തിലും കൂടുതൽ രോഗികൾ വയോധികർ; ചെറുപ്പക്കാരിൽ അല്ല രോഗ സാധ്യതയെന്ന് ഐസിഎംആർ; രോഗികളുടെ ശരാശരി പ്രായം 49 ആയി കുറഞ്ഞു

ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗവും ഏറ്റവും അധികം മോശമായി ബാധിക്കുന്നത് വയോധികരെയെന്ന് ഐസഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ രോഗം കൂടുതലും ചെറുപ്പക്കാരിലാണെന്ന വിലയിരുത്തൽ ശരിയല്ലെന്നും ഇദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയേ ഉണ്ടായിട്ടുള്ളൂ. ആദ്യതരംഗത്തിൽ രോഗികളുടെ ശരാശരി പ്രായം 50 ആയിരുന്നു. ഇപ്പോഴത് 49 ആണ്. പ്രായമേറിയവർക്കുതന്നെയാണ് ഇപ്പോഴും രോഗസാധ്യത കൂടുതൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയും പൊതുവിലുള്ള ശ്രദ്ധക്കുറവുമാണ് രണ്ടാംതരംഗത്തിന് മുഖ്യകാരണമെന്ന് ഭാർഗവ അഭിപ്രായപ്പെട്ടു.

കോവിഡ് ബാധിതരുടെ 70 ശതമാനവും 40നു മുകളിലുള്ളവരാണ്. കഴിഞ്ഞകൊല്ലം കോവിഡ് ബാധിച്ചവരിൽ 20നും 40നുമിടയിലുള്ളവർ 23 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ അത് 25 ആണ്. രോഗലക്ഷണമില്ലാത്തവർ ഇക്കുറി കൂടുതലായി ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ആദ്യതരംഗത്തിലും രണ്ടാംതരംഗത്തിലും മരണനിരക്ക് തുല്യമാണ്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മാത്രം കണക്കിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ രജിസ്ട്രിയനുസരിച്ചുള്ള വിലയിരുത്തലാണിത്. കോവിഡ് കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ പരിശോധന ആർടിപിസിആർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലെ വൈറസ് വകഭേദങ്ങളെല്ലാം ഇന്ത്യയിലും കണ്ടിട്ടുണ്ട്. അതേസമയം, ഇരട്ട ജനിതകമാറ്റമുണ്ടായ വൈറസിന്റെ വ്യാപനം എത്രത്തോളമുണ്ടെന്ന് കണക്കാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഐസിഎംആർ വിലയിരുത്തൽ.

Exit mobile version