നീതി ലഭിച്ചു! സാധാരണക്കാരുടെ മിശിഹാ പുറത്തെത്തി; ലാലു പ്രസാദ് യാദവിന് ജാമ്യത്തില്‍ തേജസ്വി യാദവ്

പട്‌ന: കാലിത്തീറ്റ കുംഭകോണം കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറി കേസിലാണ് ജാമ്യം.

ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചതോടെ തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവ് പറഞ്ഞു. വിചാരണയുടെ പകുതിയും ലാലു പിന്നിട്ടെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതിയോട് നന്ദി പറയുന്നു’, തേജസ്വി പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സ തുടരുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാര്‍ സന്തുഷ്ടരാണെന്നും അവരുടെ മിശിഹാ പുറത്തെത്തിയെന്നും തേജസ്വി പറഞ്ഞു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ലാലുവിന് ജാമ്യം ലഭിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചായ്ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ഇതോടെ ലാലു പ്രസാദ് യാദവിന് ജയില്‍ മോചിതനാവാം. നിലവില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ആശുപത്രി വിടുന്ന മുറക്ക് ലാലുവിന് വീട്ടിലേക്ക് മടങ്ങാം.

ഇതേ കേസില്‍ ഫെബ്രുവരി 19ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനെ ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാവും ജാമ്യം അനുവദിക്കുകയെന്നുമാണ് കോടതി പറഞ്ഞത്. ഇന്ന് കേസ് പരിഗണിക്കവെ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലുപ്രസാദ് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

Exit mobile version