മുംബൈ: ദേശീയതലത്തിൽ വലിയ ചർച്ചയാവുകയും ദേശീയ പുരസ്‌കാരം നേടുകയും ചെയ്ത മറാത്തി ചിത്രം കോർട്ടിലെ അഭിനേതാവും പ്രശസ്ത സാമൂഹ്യപ്രവർത്തകനുമായ വീര സത്തീധർ അന്തരിച്ചു. ഒരാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ച് അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു. നാഗ്പൂരിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
എഴുത്തുകാരൻ, കവി, രാഷ്ട്രീയ ചിന്തകൻ, നാടക പ്രവർത്തകൻ, പ്രാസംഗികൻ, അഭിനേതാവ്, പത്രപ്രവർത്തകൻ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ച വീര സാത്തിധാർ മഹാരാഷ്ട്രയിലെ പ്രമുഖ അംബേദ്കറിസ്റ്റുകളിലൊരാളായിരുന്നു.
കോർട്ട് ചിത്രത്തിൽ നാരായൺ കാംബ്ലേ എന്ന സാമൂഹ്യപ്രവർത്തകനായിട്ടായിരുന്നു വീര സത്തീധർ അഭിനയിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുതന്നെ പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകനും എഴുത്തുകാരനുമായ ചൈതന്യ താംനേ നാരായൺ കാംബ്ലേയെ ഒരുക്കിയത്. താൻ സ്തബ്ധനായിരിക്കുകയാണെന്നും എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നുമാണ് ചൈതന്യ തമനേ വീര സത്തിധാറിന്റെ വിയോഗത്തോട് പ്രതികരിച്ചത്. താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലവനായ ഏറ്റവും കഴിവുള്ള വ്യക്തികളിലൊരാളാണ് വീരാ സാത്തിധാർ എന്നും ചൈതന്യ പറഞ്ഞു.