ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച്, ഇന്ന് ബിജെപിയ്ക്കും; ബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കി ബോളിവുഡ് താരം

കൊല്‍ക്കത്ത: ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് ഇന്ന് ബിജെപിയ്കക് വോട്ട് ചോദിച്ച് ബോളിവുഡ് താരം. ബോളിവുഡ് നടിയായ മഹിമ ചൗധരിയാണ് പശ്ചിമബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്.

നടി കഴിഞ്ഞദിവസം പറഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നായിരുന്നു. എന്നാല്‍, ഇന്ന് ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കണമെന്നുമാണ്.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി ഇവര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുകയും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലെ ലേക്ക് ടൗണ്‍ ഏരിയയിലെ ബിജെപി സ്ഥാനാര്‍ഥി സബ്യാസാച്ചി ദത്തക്ക് വേണ്ടിയാണ് തിങ്കളാഴ്ച മഹിമ ചൗധരി രംഗത്ത് വന്നത്. കഴിഞ്ഞദിവസം കാമര്‍ഹതിയില്‍ ടിഎംസി സ്ഥാനാര്‍ത്ഥി മദന്‍ മിത്രക്ക് വേണ്ടിയാണ് റോഡ്ഷോയില്‍ അണിനിരന്നത്.

294 സീറ്റുള്ള പശ്ചിമ ബംഗാള്‍ നിയമസഭ കീഴടക്കാനായി ഇരുപാര്‍ട്ടികളും കടുത്ത പോരാട്ടമാണ് നടത്തുന്നത്. എട്ട് ഘട്ടങ്ങളായാണ് ഇവിടെ വോട്ടെടുപ്പ്. നാല് ഘട്ടങ്ങള്‍ സമാപിച്ചു. ഏപ്രില്‍ 17നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version