മോഷ്ടിക്കാന്‍ കയറിയപ്പോള്‍ കണ്ടത് വന്‍ തുക: മോഷ്ടാവിന് ഹൃദയാഘാതം, ഒടുവില്‍ മോഷണമുതല്‍ കൊണ്ട് ചികിത്സയും

ബിജ്നോര്‍: മോഷ്ടിക്കാന്‍ കയറിയ സ്ഥലത്ത് വന്‍തുക കണ്ട് മോഷ്ടാവിന് ഹൃദയാഘാതം. പബ്ലിക് സര്‍വീസ് സെന്ററിലായിരുന്നു മോഷണം. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതീക്ഷിക്കാത്ത തുക കണ്ട ഇവരില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച തുകയില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു.

ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ പബ്ലിക് സര്‍വീസ് സെന്ററിലാണ് മോഷണം നടന്നത്. നവാബ് ഹൈദര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പബ്ലിക് സര്‍വീസ് സെന്റര്‍. ഫെബ്രുവരിയിലാണ് നൗഷാദ്, ഇജാസ് എന്ന രണ്ട് മോഷ്ടാക്കള്‍ കയറിയത്.
ഏഴ് ലക്ഷം രൂപയാണ് കവര്‍ന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു എന്ന് പൊലീസ് അറിയിച്ചു. ലക്ഷക്കണക്കിന് രൂപ ഇവിടെ ഉണ്ടാവുമെന്ന് അവര്‍ കരുതിയില്ല.

എന്നാല്‍, ലക്ഷക്കണക്കിനു രൂപയാണ് അവിടെ ഉണ്ടായിരുന്നത്. മോഷണ മുതല്‍ ഇരുവരും പങ്കിട്ടു. ഇതിനിടെ അജാസിന് ഹൃദയാഘാതം ഉണ്ടായി. ആശുപത്രിയിലെ ചികിത്സക്കായി വലിയ ഒരു തുക ചെലവായി. നൗഷാദ് ഡല്‍ഹിയില്‍ വാതുവച്ചാണ് പണം ചെലവാക്കിയത്.

പ്രതികളില്‍ നിന്ന് 3.7 ലക്ഷം രൂപയും രണ്ട് പിസ്റ്റളുകളും പൊലീസ് കണ്ടെടുത്തു. കേസ് തെളിയിച്ച പൊലീസ് സംഘത്തിലെ ഓരോരുത്തര്‍ക്ക് 5000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version